Monday, May 7, 2007

ഒരു വേനല്‍ മഴയില്‍


ഒരു ഏപ്രില്‍ മാസത്തിലെ അവസാനത്തെ ശനിയാഴ്ച്ച ഒരു നാല് മണിയായിക്കാണും പുറത്ത് മീനച്ചൂടിന്റെ അതി കാടിന്യവും ഉള്ളില്‍ ഡിഗ്രി ആദ്യ വര്‍ഷത്തെ പരീക്ഷയുടെ ചൂടും പേറി ഫിസിക്സ് റ്റൂഷനും കഴിഞ്ഞു മടങ്ങി വരുകയായിരുന്നു . ഗേറ്റിലെത്തിയപ്പോള്‍ തന്നെ കണ്ടു
വീടിന്റെ വടക്കുഭാഗത്തുള്ള മൂവാണ്ടന്‍ മാവിന്റെ ചുവട്ടിലിരുന്ന് മാധവനാശാരി love birds ന് കൂടുണ്ടാക്കുകയാണ്. നിറയെ ശാഖകളോടുകൂടിയ അതിന്റെ ചുവട്ടില്‍ നല്ല തണലുണ്ട് .വീടിനോടു ചേര്‍ന്നു നില്‍ക്കുന്ന അതില്‍‍ നിറയെ മൂപ്പെത്തിയ മാങ്ങകള്‍ ആണ് . അക്കൊല്ലം മാങ്ങ കരാര്‍ കൊടുത്തിരുന്ന കാദര്‍ക്ക മാര്‍ക്കറ്റ് വില കുറവായതുകൊണ്ട് പറിച്ചു കൊണ്ടുപോയിരുന്നില്ല. അണ്ണാനും കാക്കകളും കഴിച്ച മാങ്ങകളുടെ ബാക്കി ഓരോ ചെറിയ കാറ്റിലും ഇടക്കിടെ വീണു കൊണ്ടിരിക്കുന്നു .

കൂടിന്റെ പണി തീര്‍ത്തിട്ടെ ഭക്ഷണം കഴിക്കൂ എന്നുവിചാരിച്ചിട്ടാവാം
ഉമ്മറത്ത് വിളംബി വച്ച ചോറ് ആറി തണുത്തുതുടങ്ങീട്ടും കഴിക്കാതെ പണിയില്‍ മുഴുകിയിരിക്കുകയാണ് മാധവന്‍ ചേട്ടന്‍ . പ്രായമായിരിക്കുന്നു .പണിയുണ്ടോന്ന്ചോദിച്ച് ‍ രാവിലെ വന്നതാണ് . ഒരു കാല‍ത്ത് മാധവനാശാരിയെ പണിക്ക് കിട്ടാന്‍ ആളുകള്‍ ക്യൂ നില്‍ക്കണമായിരുന്നു.‍ നല്ല പണിക്കാരനുമാണ് . എന്തോ പെട്ടെന്ന് അയാളുടെ ഭാര്യ ശാന്ത ചേച്ചിയുടെ മുഖം ഓര്‍മ്മ വന്നു. ഞാനന്ന് ‍അന്‍ജ്ജില്‍ പഠിക്കുകയാണ് . പുതിയതായി നീട്ടിയെടുത്ത വീടിന്റെ ഉമ്മറത്തിനു മരപ്പണിക്കു വന്നതും മാധവാനാശാരിയായിരുന്നു. ഉച്ചക്കു മാധവേട്ടനു കഴിക്കാനുള്ള ഭക്ഷണവുമായിവരുന്ന ശാന്ത ചേച്ചിക്ക് , പെണ്‍കുട്ടികളില്ലാത്തതുകൊണ്ട് ഞങ്ങളെ വലിയ ഇഷ്ടവുമായിരുന്നു.ഒരു കടലാസു പൊതിയില്‍ പാരിസ് മിട്ടായിയും പല വര്‍ണ്ണത്തിലുള്ള കപ്പലണ്ടി മിട്ടായിയും ഞങ്ങള്‍ക്കു അവര്‍ കരുതീട്ടുണ്ടാവും . ഉമ്മയോട് വര്‍ത്തമാനം പറയുന്നതിനിടയില്‍ അവര്‍ ഇടക്കിടെ ജാക്കറ്റിന്റെ മുകളില്‍ അണിഞ്ഞതോര്‍ത്തെടുത്ത് കണ്ണു തുടക്കുന്നുണ്ടാവും . അന്തിക്കള്ളു തലക്കു പിടിച്ചു തലെന്നാള് മാധവന്‍ ചേട്ടന്‍ നല്‍കിയ സമ്മാനങ്ങള്‍ വെളുത്ത അവരുടെ മുഖത്തും പുറത്തും നീലച്ചു കിടന്നിരുന്നു.തിരിച്ചുപോകാന്‍ നേരത്ത് താത്ത (ചേച്ചി) യുടെ നീണ്ടകോലന്‍ മുടി നാലിഴ പിന്നി കുഞ്ചലവും തൂക്കി ഭംഗിയില്‍ കെട്ടികൊടുക്കും. മുടി കുറവായ എനിക്കവര്‍ ചുവന്ന റിബ്ബണ്‍ കൊണ്ട് റാ പോലെ കെട്ടിതരുമായിരുന്നു.വേദനയില്‍ പൊതിഞ്ഞ ഒരു ചിരി സമ്മാനിച്ച് ഗേറ്റ് കടന്നു അവര്‍ മറയുന്നകാഴ്ച്ച ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു . പാവം , എന്നും മാധവന്‍ ചേട്ടന്റെ പ്രഹരമേറ്റ് , അതിന്റെ ആരോഗ്യം നശിച്ചു കഴിഞ്ഞ വര്‍ഷം മരിച്ചൂന്ന് അയാള്‍ പറഞ്ഞപ്പോഴാണ് അറിയുന്നത് .ഇപ്പോള്‍ അയാള്‍ക്കുള്ളില്‍ കുറ്റബോധം ഉണ്ട് . ‍ മക്കളും മരുമക്കളും ശരിക്ക് കഷ്ടപ്പെടുത്തുന്നുമുണ്ട്. ഇയാളിത് അര്‍ഹിക്കുന്നതായിരുന്നതു കൊണ്ട് കേട്ടപ്പോള്‍ അയാളോടൊരു സഹതാപവുംതോന്നിയില്ല.


ഇക്കയുടെ ഹോബിയിലൊന്നാണ് love birds നെ വളര്‍ത്തല്‍ .നല്ലൊരു കൂടുണ്ടാക്കാന്‍ ഏല്‍പ്പിച്ച് ഇക്ക രാവിലെ കൂട്ടുകാരെ കാണാന്‍ പോയി. രണ്ടുദിവസത്തെ അവധിക്കുവന്നതാണ് ഡി. ഫാം പഠനം കഴിഞ്ഞു കൊയംബത്തൂരില്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുകയാണ് ഇക്കയും താത്തയും.‍ രണ്ടുപേരും ഒരുമിച്ചാണ് പഠിച്ചത് . അന്ന് താത്ത ഹോസ്റ്റലീന്ന് വന്നിരുന്നില്ല. അനിയത്തി അന്ന് ചിന്മയ സ്കൂളില്‍ ഒംബതാം ക്ലാസില്‍ പഠിക്കുന്നു. ശനിയാഴ്ച്ചയും അവള്‍ക്കു ക്ലാസ്സുണ്ട്. അത്താണി മെഡിക്കല്‍ കോളേജില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്തിരുന്ന വാപ്പയും വരുന്നതു സന്ധ്യ കഴിഞ്ഞാണ്. അന്നു വീ‍ട്ടില്‍ ഞാനും ഉമ്മയും മാത്രമാണുണ്ടാര്‍ന്നത് .


പെട്ടെന്നാണ് വെയില്‍ മങ്ങിയത് , പുറത്തുവന്നു നോക്കിയപ്പോള്‍ ആകാശത്ത് ഇരുള്‍ മൂടിയ കുഞ്ഞു മേഘങ്ങള്‍ പടിഞ്ഞാറു നിന്നും കൂട്ടംകൂട്ടമായി കിഴക്കുഭാഗത്തേക്കു ഒഴുകികൊണ്ടിരിക്കുകയാണ്. ഒപ്പം വന്ന കുസ്രിതികാറ്റില്‍ ഇളകിയാടുന്ന മരച്ചില്ലകള്‍ മെല്ലെ ഉരസിയുണ്ടാക്കുന്ന മര്‍മ്മരവും കേള്‍ക്കുന്നുണ്ട് . അസമയത്ത് പ്രതീക്ഷിക്കാതെ ഇരുട്ടുപടര്‍ന്നതുകൊണ്ടാവാം ഇര തേടിപ്പോയിരുന്ന പക്ഷികളും കൂട്ടമായി മടങ്ങുന്നു. ഇടക്കൊരു പക്ഷി തിരിച്ചു പറന്നു .... തന്റെ കൂട്ടുകാരിയെ അന്വേഷിച്ചാവും . പിറകില്‍ വരുന്നകൂട്ടത്തില്‍ പിന്നിട് അവരുണ്ടായിരിന്നിരിക്കാം . അപ്പോഴേക്കും കുഞ്ഞു മേഘങ്ങള്‍ വലുതായി കറുത്ത മലപോലെയായി ക്കഴിഞ്ഞിരുന്നു . കാറ്റിനെ കൂട്ടുപിടിച്ചു ഒരു ഇരംബലോടെ ചാറ്റല്‍ മഴ വരണ്ടുണങ്ങിയിരുന്ന ഭൂമിയിലേക്കുപതുക്കെ പതിക്കാന്‍ തുടങ്ങി . പുതുജീവന്‍ കിട്ടിയ സന്തോഷത്തില്‍ പുല്‍ക്കൊടികള്‍ പതുക്കെ മിഴിതുറന്നു.


മഴവരുംബോള്‍ അന്നും പതിവുപോലെ ഞാന്‍ തട്ടിന്‍പുറത്തെ എന്റെ മുറിയിലെ പാതിജീര്‍ണ്ണിച്ച ജനലഴിയില്‍ മുഖം ചേര്‍ത്തുവച്ച് .... മേല്‍ക്കൂരയിലെ ഓട്ടിന്‍പുറത്തുനിന്നും ഉമ്മറത്തെ ആസ്ബറ്റോസ് ഷീറ്റിലേക്കുവീഴുന്ന മഴച്ചാലുകളേനൊക്കിയിരിന്നു....

പുതുമഴ നനഞ്ഞ മണ്ണിന്റെ മണം പിന്നെയും പിന്നെയും ആസ്വദിച്ച് ..

ഊത്താലകൊണ്ട് കൊണ്ട് തണുത്ത ജനലഴിയിലൂടെ അരിച്ചിറങ്ങുന്ന മഴയുടെ സ്നിഗ്തത കവിളിലേക്കു പ്രവഹിക്കുംബോള്‍ മനസ്സും തണുക്കുന്നുണ്ടായിരുന്നു....

പെട്ടെന്ന് മേഘങ്ങള്‍ക്കിടയില്‍ ശാഖകളോടുകൂടിയ ഒരു വേര് പ്രത്യക്ഷപ്പെട്ടു .കൂടെ ഭയാനകമായ ഒരു ശബ്ദവും .പിന്നെ കേട്ടത് ഓട്ടിന്‍പുറത്തേക്കു മറ്റൊരു മഴയായ് പെയ്യുന്ന‍ മാങ്ങകളുടെ ഠപ് ഠപ് ശബ്ദമാണ്. ഒരു തലനാരിഴയുടെ വ്യത്യാസത്തിലാണ് മേല്‍ക്കൂരക്കുമുകളില്‍ പതിക്കുമായിരുന്ന‍ മാവിന്റെ ശാഖ തെന്നിനീങ്ങിയത്. ഇല്ലായിരുന്നുവെങ്കില്‍ മണ്‍ച്ചുമര്‍കൊണ്ടുണ്ടാക്കിയിരുന്ന പഴയപത്തായപ്പുരയുടെ തട്ടിന്‍പുറവും ഞാനും ആ മഴക്കൊപ്പം

അന്നു ...ഒരോര്‍മ്മയായെനെ.


ഇന്നു ഞാന്‍ പിച്ചവച്ചു നടന്ന ആ പഴയപത്തായപ്പുരയും . അസ്തമയസൂര്യന്റെ ചുവപ്പും, വെളുപ്പാര്‍ന്ന നിലാവുകളും ,ഒരു പാടു മഴക്കാഴ്ച്ചകളും സമ്മാനിച്ച എന്റെ ജനാലയും .മധുരമുള്ള മാംബഴക്കാലത്തിന്റെ ഓര്‍മയായ മൂവാണ്ടന്‍ മാവും എനിക്കു മായാത്ത ഓര്‍മ്മകള്‍‍ മാത്രം .

പകരം പണികഴിപ്പിച്ച ഇരുനില

കോണ്‍ക്രീറ്റുമാളികയിലെ ഇരുംബിന്റെ ജനാലക്കു തരാനാകുമൊ ? ......

ആ ‍പഴയ പാതി ജീര്‍ണ്ണിച്ച ‍മര ജനാലയുടെ അതെ സ്നിഗ്തത....





















17 comments:

വേഴാമ്പല്‍ said...

പകരം പണികഴിപ്പിച്ച ഇരുനില
കോണ്‍ക്രീറ്റുമാളികയിലെ ഇരുംബിന്റെ ജനാലക്കു തരാനാകുമൊ ? ......
ആ ‍പഴയ പാതി ജീര്‍ണ്ണിച്ച ‍മര ജനാലയുടെ അതെ സ്നിഗ്തത....

sandoz said...

വൗ....
ഈ ഫോട്ടോ എവിടുന്ന്..കലക്കന്‍...
വായിച്ചില്ലാ..
വായിച്ചിട്ട്‌ അഭിപ്രായിക്കാട്ടാ...
'കിടും'...
തേങ്ങയാ.....
സുല്ല് പോയി....
അത്‌ കൊണ്ട്‌ ഞാനടിച്ചേക്കാം...
ഒരു തേങ്ങയടിച്ചിട്ട്‌ കുറേ നാളായി...

swaram said...

വേഴാം‌ബലേ,
ഉരുകിയൊലിക്കുന്ന ചൂടിന്റെ കാഠിന്യത്തില്‍ പഴമയുടെ നനുത്ത കുളിര്‍ക്കാറ്റാവുന്നു ഇത്...പഴമകള്‍ എന്നും കണ്ണില്‍ നനവു പകരുന്ന ഓര്‍മ്മകള്‍...വരികള്‍ക്കിടയില്‍ ഒരുപാട് വികാരങ്ങളും, നഷ്ട്വപ്നങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളും..നന്നായിരിക്കുന്നു..
ഇനിയുമെഴുതുക. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലൊ..

സു | Su said...

ചിത്രം വളരെ ഇഷ്ടമായി. ഓര്‍മ്മകളിലൂടെ ഞാനും ഒപ്പം നടന്നു. ഇനിയും എഴുതുക. കുത്തും കോമയും ഒക്കെ ശരിക്കുവെച്ച്, അക്ഷരത്തെറ്റൊക്കെ തിരുത്തി, എഴുതിയാല്‍ കുറച്ചുകൂടെ നന്നാവും.

വേണു venu said...

വേഴാംബലേ നന്നായെഴുതിയിരിക്കുന്നു. ചിത്രം മനോഹരം.
ഊത്താലകൊണ്ട് കൊണ്ട് തണുത്ത ജനലഴിയിലൂടെ അരിച്ചിറങ്ങുന്ന മഴയുടെ സ്നിഗ്തത കവിളിലേക്കു പ്രവഹിക്കുംബോള്‍ മനസ്സും തണുക്കുന്നുണ്ടായിരുന്നു....
തീര്‍ച്ചയായും ഒറ്റ വായനയില്‍ എന്‍റെ മനസ്സും.:)

ശ്രീ said...

വളരെ മനോഹരമായി എഴുതിയിരിക്കുന്ന്നു.

കുറുമാന്‍ said...

വേഴാംബലെ, നല്ല എഴുത്ത്. പഴയ ഓര്‍മ്മകള്‍ക്കെന്നും മധുരം തന്നെ.......ചിത്രവും മനോഹരം.....തുടര്‍ന്നും എഴുതൂ.....

ദൂതന്‍ വന്നില്ലാട്ടോ ഇത് വരെ - 25ആം തിയതി കഴിഞ്ഞൂ :)

വേഴാമ്പല്‍ said...

santoz, ചുട്ടുപൊള്ളുന്ന ഈ മരുഭൂമിയിലേക്ക് നല്ല ചെന്തെങ്കിന്റെ ഇളനീര്‍ നോക്കി ഇടണേ...
എന്റെ വീട്ടില്‍ തെങ്ങുകയറാന്‍ വരുമായിരുന്ന വേലായുധേട്ടന്‍ ഞങ്ങള്‍ കുട്ടികള്‍ നാലുപേര്‍ക്കും ഉമ്മ അറിയാതെ ഇളനീര്‍ ഇട്ടുവച്ചിട്ടുണ്ടാകും.
സ്ഥിരം അരയില്‍ വക്കുന്ന നല്ലമൂര്‍ച്ചയുള്ള വാക്കത്തികൊണ്ട് ഇളനീരില്‍ നാലുചെത്ത് ചെത്തി ഞങ്ങള്‍ക്ക് തരും . എന്നിട്ടൊരു മൂളിപ്പാട്ടുണ്ട്.
“നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്....
അതില്‍ നാരായണക്കിളി കൂടുപോലുള്ളൊരു നാലുകാലോലപ്പുരയുണ്ട് .....

വേഴാമ്പല്‍ said...

സ്വരം, എന്റെ വരികളിലെ അര്‍ത്ഥവും‍ ആഴവും നിനക്കു മന‍സ്സിലായി എങ്കില്‍ ഒരു എഴുത്തുകാരി എന്നനിലയില്‍ ‍ഞാന്‍ ധന്യയായി.‍

വല്യമ്മായി said...

നന്നായി എഴുതിയിരിക്കുന്നു.അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.
അനുഭവങ്ങളും കഥകളുമായി വിണ്ടും വരിക.

വേഴാമ്പല്‍ said...

സു, ഈ ചിത്രം കിട്ടിയത് എവിടെ നിന്നാണെന്ന് ഞാന്‍ പറയില്ലാട്ടൊ..നിങ്ങള്‍ അടിച്ചുമാറ്റിയാലൊ..
അന്‍ജ്ജാക്ലാസ്സു മുതല്‍ സംസ്ക്രിതം ആയിരുന്നതുകൊണ്ട് മലയാളത്തിലെ കുത്തും കോമയും ഇടാന്‍ വിഷമം. അവിടെ ഒരു “ഹ “മാത്രെ ഉള്ളു.

വേഴാമ്പല്‍ said...

വേണുച്ചേട്ടാ, ഒരുപാടൊരുപാട് സന്തോഷമായീട്ടൊ.

വേഴാമ്പല്‍ said...

കുറുമാന്‍ ജി, വന്നതിലും കണ്ടതിലും സന്തോഷം.
പ്രവാസി ദൂദന്‍ വരും.. അടുത്തുതന്നെ...

വേഴാമ്പല്‍ said...
This comment has been removed by the author.
വേഴാമ്പല്‍ said...

ശ്രീ, വല്യമ്മായി വളരെ നന്ദി...വീണ്ടും കാണാം.

കരീം മാഷ്‌ said...

അനുഭവിച്ചതെഴുതുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി സങ്കല്‍പ്പിച്ചെഴുതുമ്പോള്‍ ലഭിക്കുന്നതെനെക്കാള്‍ കൂടുതലല്ലെ!

ആശംസകള്‍.

വേഴാമ്പല്‍ said...

മാഷു പറഞ്ഞതാണു ശരി.ഒരുപാട് അനുഭവമുള്ളവര്‍ക്കെ കൂടുതലെഴുതാന്‍ കഴിയൂ.
അനുഭവം എഴുതുമ്പോള്‍ കിട്ടുന്ന സന്തോഷവും വളരെ വലുതാണ്.