Saturday, August 18, 2007

കൊച്ചേച്ചിയും തുമ്പപ്പൂക്കളും





“മോളെ... നീ.. എവിടെ പോകുന്നു? “

കോളേജില്‍ നിന്നും വന്ന ഉടനെ ബാഗു മേശപ്പുറത്തേക്ക് ഇട്ടു ആദ്യം അടുക്കളയില്‍ കയറി വിശപ്പകറ്റുന്നതിനുപകരം പതിവിനു വിപരീതമായിപുറത്തേക്ക് ഇറങ്ങുന്നത് കണ്ട് ഉമ്മ അദ്ഭുതത്തോടെ ചോദിക്കുന്നുണ്ടായിരുന്നു.വീട്ടില്‍ നിന്നും കുറച്ചകലെയുള്ള “മഠത്തില്‍ “എന്ന് പേരു കേട്ട തറവാട്ടിലേക്കാണ് ഞാന്‍ പോകുന്നത് എന്നറിഞ്ഞാല്‍ ,അതും ഈ മൂവന്തി നേരത്ത് ഒരിക്കലും ഉമ്മ സമ്മതിക്കില്ലെന്ന് അറിയാമായിരുന്നതു കൊണ്ട് മാമന്റെ വീട്ടിലെക്കെന്ന് കള്ളം പറഞ്ഞ് വേഗത്തില്‍ ഗേറ്റ് കടന്നു റോ‍ഡിലെക്കിറങ്ങി.
ഭാഗ്യത്തിനു വഴിയില്‍ പരിചയക്കാരാരും ഉണ്ടായിരുന്നില്ല . ഒരുവിശദീകരണത്തില്‍ നിന്നും രക്ഷപ്പെട്ടുഎന്നാശ്വസിച്ചുകൊണ്ട് നടത്തത്തിനു വേഗത കൂട്ടുമ്പോള്‍ മനസ്സു നിറയെ, മഠത്തിലെ പടിഞ്ഞാറേ മുറ്റത്ത് ഓണക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടാറുള്ള വെള്ളപ്പുതപ്പു പോലെ പരന്നു കിടന്നിരുന്ന തുമ്പപൂക്കളായിരുന്നു .പിന്നെ തുമ്പപൂക്കളെ ഏറെ സ്നേഹിച്ചിരുന്ന, മനസ്സില്‍ അതെ നൈര്‍മല്യമുണ്ടായിരുന്ന കൊച്ചേച്ചിയും`. ആ തറവാട്ടിലെ ശാരധാമ്മുമ്മയുടെ രണ്ടാമത്തെ മകളായിരുന്നു കൊച്ചേച്ചി. കുട്ടിക്കാലത്ത് കൊച്ചേച്ചീടെ അടൂത്തായിരുന്നു ഞങ്ങള്‍ കുട്ടികളെല്ലാവരും ട്യൂഷനായി പോയിരുന്നത് . ഉയരം കൂറഞ്ഞ മെല്ലിച്ച ശരീരവുമായിരുന്നെങ്കിലും അവരുടെ മുഖത്ത് സദാ പ്രസന്നത കളിയാടിയിരുന്നു. ചെറുപ്പത്തില്‍ വളരെ സുന്ദരിയായിരുന്നു കൊച്ചേച്ചി എന്ന് വീട്ടിലെല്ലാവരും പറയുമായിരുന്നു. പെട്ടെന്നായിരുന്നത്രെ അവരുടെ വളര്‍ച്ച മുരടിച്ചത്. പുലര്‍ച്ചയിലും വൈകുന്നേരങ്ങളിലും ഒരു പൂകൊട്ടയും കൈയില്‍ പിടിച്ച് അമ്പലത്തിലേക്ക് അവര്‍ പോകുന്നത് ഞങ്ങളുടെ വീടിനടുത്തൂടെയായിരുന്നു. ഞാന്‍ പക്ഷെ, കുറെ നാളായിരുന്നു കൊച്ചേച്ചിയെ കണ്ടിട്ട്. ട്യൂഷന്‍ നിര്‍ത്തിയതിനു ശേഷം ആ തറവാട്ടിലേക്ക് പിന്നീട് ഞാന്‍ പോയിട്ടില്ലായിരുനു.

പിറ്റെ ദിവസം കോളേജില്‍ നടക്കുന്ന പൂക്കളമത്സരത്തിനു ഞങ്ങളുടെ ടീമാംഗങ്ങള്‍ ഒരേ പോലെ സമ്മതിച്ച ഒരു കാര്യമായിരുന്നു . കടയില്‍ നിന്നും വാങ്ങുന്ന ഇന്‍സ്റ്റന്റ് പൂക്കള്‍ക്ക് പകരം നാടന്‍ പൂക്കള്‍ കൊണ്ട് ഒരു പൂക്കളം .അതിനായി നല്ലൊരു സ്കെച്ചും ഞങ്ങള്‍ തയ്യാറാക്കി കഴിണ്‍ജിരുന്നു ചെമ്പരത്തിയും,പിച്ചിയും കാശിതുമ്പയും, മുക്കുറ്റിയും ചെണ്ടുമല്ലിയും അങ്ങനെ ഒരുമാതിരി എല്ലാ പൂക്കളും ഓരോരുത്തരായി ഇതിനകം ഏറ്റെടുത്തു കഴിഞ്ഞിരുന്നു.അവസാനം തന്റെ ഊഴം വന്നപ്പോള്‍ തുമ്പപ്പൂക്കള്‍ ഏല്‍ക്കാന്‍ എനിക്കൊട്ടും ആലോചിക്കേണ്ടിവന്നിരുന്നില്ല .

മെയിന്‍ റോഡില്‍ നിന്നും പണിക്കരുടെ പലചരക്ക് കടയുടെ അടുത്തുള്ള ഇടുങ്ങിയ ഇടവഴിയിലേക്ക് ഞാന്‍ കയറി. ഇരുവശങ്ങളീലും കവുങ്ങുകളും. തെങ്ങുകളും നിറഞ്ഞ പറമ്പായിരുന്നു. ഇരുള്‍ പടര്‍ന്ന ആ ഇടവഴിയിലൂടെ തനിച്ചു നടക്കാന്‍ എനിക്ക് ഭയം തോന്നിയിരുന്നു . ചെറുകാറ്റില്‍ ഊയലാടുന്ന കവുങ്ങുകള്‍ തമ്മില്‍ കൂട്ടിയുരസിയുണ്ടാകുന്ന മര്‍മ്മരവും എന്റെ ഭയം കൂട്ടിയിരുന്നു.ഞാന്‍ പിന്നെയും നടത്തത്തിന് വേഗത കൂട്ടി. ആ ഇടവഴി വന്നു ചേരുന്നത് ഒരു നാലിടവഴികള്‍ ഒന്നിച്ചു ചേരുന്ന വഴിയിലായിരുന്നു . ഞങ്ങളുടെ നാട്ടിലെഇടവഴികളെല്ലാം അതു ചെന്നു ചെരുന്ന തറവാടുകളുടെ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. എപ്പോഴും ഇങ്ലീഷ് മാത്രം സംസാരിക്കുന്ന വെളുത്ത നീണ്ട താടിയുള്ള ഇങ്ലീഷ് മേനൊന്റെ ഇടവഴിയിലൂടെ ഞാന്‍ നടക്കാന്‍ തുടങ്ങി. വീണ്ടും ഇടത്തോട്ടു തിരിഞ്ഞു "കാ" വീട്ടുകാരുടെ ഇടവഴിയിലെക്ക് കയറി . ആ നീണ്ട ഇടവഴി എത്തിചേരുന്നത് മഠത്തിലെക്കാണ്.ഇടവഴിയുടെ ഇടതു വശത്ത് വീടുകളായിരുന്നതു കൊണ്ട് എന്റെ ഭയവും മാറിയിരുന്നു .
വലതുവശത്ത് എന്റെ മാമന്റെ പറമ്പാണ് കീഴാട്ട് വളപ്പ് എന്നാണ് ആ പറമ്പിനെ വിളിച്ചിരുന്നത്. കാടു പിടിച്ചു കിടക്കുന്ന ആ പറമ്പിലേക്ക് ഞാന്‍ ഭയത്തോടെയാണ് നോക്കിയത്. മീശയുള്ള ഒരു പച്ചില പാമ്പ് ആ പറമ്പിലുണ്ടെന്ന് ഈയടുത്ത് പറഞ്ഞു കേട്ടിരുന്നു.പലരെയും അത് പറന്ന് കൊത്താന്‍ വന്നിരുന്നത്രെ.ആകെ രണ്ടു മാവുകളാണ് ആ പറമ്പിലുണ്ടായിരുന്നത് .ശിഖരങ്ങള്‍ പര്‍സ്പരം പീണച്ച് എപ്പോഴും ആലിംഗനാബദ്ദരായി ഒരു കൊടുങ്കാറ്റിനും ഞങ്ങളെ വേര്‍പിരിക്കാനാവില്ല എന്ന മട്ടില്‍ ഇരിക്കുന്ന കിളിച്ചുണ്ടന്‍ മാവും നീലന്‍ മാവും. അവരിപ്പൊഴും അങ്ങിനെ തന്നെയുണ്ട്. കുട്ടിക്കാലത്ത് ,താഴെക്കു തൂങ്ങി നില്‍ക്കുന്ന അവരുടെ ശിഖരങ്ങളില്‍ ഊഞ്ഞാലാടുക ഞങ്ങളുടെ ഇഷ്ടവിനോദങ്ങളിലൊന്നായിരുന്നു. കൂട്ടുകാരുമായി ഒളിച്ചു കളിച്ചും, വിശന്നു തളരുമ്പോള്‍ എറിഞ്ഞ് വീഴ്ത്തി കഴിച്ചിരുന്ന മാമ്പഴക്കാലത്തിന്റെ ഓര്‍മ്മകളില്‍ മുഴുകി നടക്കെ ഞാന്‍ മഠത്തിന്റെ പടിക്കലെത്തിയതറിഞ്ഞില്ല. മുമ്പുണ്ടായിരുന്ന നാല് വരി നീണ്ട മുളപ്പടിക്ക് പകരം കൂറ്റന്‍ ഗേറ്റ് വച്ചിരിക്കുന്നു. ഗേറ്റ് തുറന്ന് അകത്തുകടന്ന ഞാന്‍ ആദ്യം ചെന്നത് പടിഞ്ഞാറെ മുറ്റത്തേക്കായിരുന്നു .അവിടെ കണ്ട കാഴ്ച്ച എന്നെ നടുക്കി. തുമ്പ പൂക്കള്‍ നിന്നിരുന്ന സ്ഥലത്ത് പുതിയ വീടു പണിയാന്‍ വേണ്ടിയായിക്കണം ചതുരത്തില്‍ മണ്ണ് നികത്തിയിരിക്കുന്നു. വിഷമത്തോടെ തിരിച്ച് നടക്കാന്‍ തുനിഞ്ഞ മുറ്റത്ത് നിന്ന് പരുങ്ങുന്ന എന്നെ അപ്പോഴെക്കും ശാരദാമ്മൂമ്മയുടെ മൂത്ത മകള്‍ കുമാരി ചേച്ചി കണ്ടിരുന്നു.
“എന്താ... കുട്ടി അവിടെ തന്നെ നില്‍ക്കുന്നത് കയറി വരൂന്ന്...“
അപ്പോഴേക്കും അവരുടെ മക്കളായ കണ്ണനും സുഗുണേച്ചിയും പൂമുഖത്തേക്ക് വന്നിരുന്നു. . വിശേഷങ്ങളൊക്കെ ചോദിച്ചു കൊണ്ട് അവര്‍ എന്റെ ചുറ്റും കൂടിയിരുന്നു. ഇതിനിടയില്‍ കൊച്ചേച്ചിയെ കാണാഞ്ഞ് ഞാന്‍ അവരോട് അന്വേഷിച്ചു പെട്ടെന്നെല്ലാവരുടെയും മുഖം മങ്ങിയിരുന്നു. എന്റെ ചോദ്യത്തിനു മറുപടിയായി അവരെന്നെ അകത്തളത്തിലേക്ക് കൊണ്ടുപോയി. വേദനിക്കുന്ന കാഴ്ച്ചയാണ് എനിക്കവിടെ കാണാന്‍ കഴിഞ്ഞത് .കൊച്ചേച്ചിയെ ഒരു കട്ടിലില്‍ വാഴയിലയില്‍ കിടത്തിയിരിക്കുന്നു. ഊറാമ്പുലി വിഷം തീണ്ടി ദേഹമാസകലം വ്രണം കൊണ്ട് മൂടിയിരിക്കുന്നു.. കുഴിഞ്ഞ കണ്ണുകളും , ഒന്നുകൂടി സ്ഥൂലിച്ച ദേഹവുമായി കിടക്കുന്ന കൊച്ചേച്ചിയെ തിരിച്ചറിയാന്‍ സഹായിച്ചത് അവരുടെ തിളക്കമാര്‍ന്ന മുഖമായിരുന്നു. എന്നെ കണ്ടതും അവര്‍ അവരുടെ നിറഞ്ഞ മിഴികള്‍ പതുക്കെ ജനലിനപ്പുറത്തേക്ക് മീട്ടി. അവിടേക്ക് നോക്കിയ ഞാന്‍ എന്റെ കണ്ണുകളെ വിശ്വസിപ്പിക്കാന്‍ പ്രയാസപ്പെട്ടിരുന്നു. അവര്‍ കിടന്നിരുന്ന ജനലിനു വെളീയില്‍ കുറച്ചകലെയായി കൈതക്കാടു നിറഞ്ഞ പൊട്ടകുളത്തിനരികെ നിറയെ തുമ്പപ്പൂക്കള്‍ വിരിഞ്ഞിരിക്കുന്നു.
അതിനപ്പുറം കണ്ണെത്താത്തത്രയും ദൂരത്തില്‍ നിറകതിരുകള്‍നിറഞ്ഞ വയലുകളാണ്. അകലെ കുന്നിന്‍ ചെരുവിലൂടെ പകലിലോട് വിട പറഞ്ഞ് മറയുന്ന സൂര്യന്റെ സ്വര്‍ണ്ണ വര്‍ണ്ണം ‍ തുമ്പപൂക്കളില്‍ മഴവില്ലുകള്‍ വിരിയിക്കുകയാണ് .

കണ്ണനെയും കൂട്ടി തുമ്പപൂക്കള്‍ പറിച്ച് മടങ്ങുന്നതിനിടയില്‍ ഒരു പിടി പൂക്കള്‍ ജനാലയിലൂടെ കൊച്ചേച്ചിക്ക് നല്‍കാന്‍ ഞാന്‍ മറന്നിരുന്നില്ല.അപ്പോഴാ കണ്ണുകളിലുണ്ടായിരുന്ന തിളക്കവും മുഖത്തെ പ്രകാശവും തുമ്പപൂക്കളേക്കാള്‍ മനോഹരമായിരുന്നു.

പുലര്‍കാലങ്ങളില്‍ വേലിക്കരികിലെ മുക്കുറ്റിപൂക്കളില്‍ നിന്നിറ്റിറ്റുവീഴുന്ന മഴത്തുള്ളികളുടെ സംഗീതവും , കൊയ്ത്തുപാട്ടിന്റ ഈരടിയും , മുള ഊഞ്ഞാലിന്‍ താരാട്ട് പാട്ടും, മന‍സ്സില്‍ നിറയെ സംഗീതം നിറച്ചിരുന്ന ആ നല്ല ഓണനാളുകളെ മറവിയുടെ ഏതോ താളുകളില്‍ നിന്ന് പൊടിതട്ടിയെടുക്കാന്‍ നടത്തിയ ഒരു ശ്രമം .

Saturday, July 21, 2007

നിഴല്‍ തേടി അലഞ്ഞവള്‍

ക്ലോക്കിലെ കിളി ആറുതവണ പുറത്തെക്കുവന്നു ചിലച്ചപ്പോഴാണ് തനിക്കിറങ്ങാനുള്ള സമയമായെന്നു വിമല അറിഞ്ഞത്. ഫയലുകളെല്ലാം മടക്കി യധാസ്ഥാനത്തു വച്ച് അവള്‍ ഓഫീസില്‍ നിന്നും ഇറങ്ങി ബസ്റ്റാന്റിലേക്കു നടന്നു.
പതിവുപോലെ റോഡില്‍ നിറയെ ആളുകള്‍ . വഴിയോരത്തുള്ള കടകളെല്ലാം സജീവമായികൊണ്ടിരിക്കുന്നു. തിരക്കഭിനയിച്ചു നടക്കുന്ന പല മുഖങ്ങള്‍ക്കിടയില്‍ സ്ഥിരം കാണാറുള്ള ചില പുഞ്ചിരിക്കുന്ന മുഖങ്ങള്‍ക്കു നേരെ തിരിച്ചു നല്‍കാറുള്ള ചിരി പക്ഷെ ഇന്ന് ഒരു ഘോഷ്ടിയായെന്ന് അവള്‍ക്ക് തന്നെ തോന്നി.മനസ്സിന്റെ സംഘര്‍ഷം മറച്ചുവക്കാനൊരു വിഫല ശ്രമം നടത്തിയത് തുടക്കത്തില്‍ തന്നെ പാളിയപ്പോയതോര്‍ത്ത് അവളൊന്നു പരിഭ്രമിക്കാതിരുന്നില്ല. പന്ത്രണ്ടു വര്‍ഷമായി ഒരുമിച്ചു ജീവിച്ചിട്ടും ,തന്റെ ഭാവമാറ്റങ്ങള്‍ ഒരിക്കല്‍ പോലും ഭര്‍ത്താവായ സന്ദീപ് ശ്രദ്ദിച്ചിരുന്നില്ല പിന്നെന്തിനു പരിഭ്രമം . അവള്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.

പക്ഷെ അമ്മു, തന്റെ പത്തു വയസ്സുകാരിയായ മകള്‍ ‍. അവളില്‍ നിന്ന് തനിക്കു മറച്ചുവക്കാനാകുമോ? പ്രായത്തില്‍ കവിഞ്ഞ‍ പക്വത അവള്‍ക്കുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . ഈ കുഞ്ഞൂ പ്രായത്തിലും അവള്‍ക്കു ചെയ്യാനാകുന്ന എല്ലാ ജോലികളും , അനിയത്തിയായ അഞ്ചു വയസ്സുകാരി അനു വിന്റെ കാര്യങ്ങള്‍ പോലും വളരെ കൃത്യമായി നോക്കുന്നത് കണ്ട് താന്‍ പോലും അത്ഭുദപ്പെടാറുണ്ട് .

തന്റെ ഓര്‍മ്മകളിലെന്നും വിഷാദത്തിന്റെ നിഴലുകളുണ്ടായിരുന്നു. ആ നിഴള്‍പ്പാടുകള്‍ ജീവിതത്തില്‍ പടരാതിരിക്കാന്‍ അവള്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. മക്കളുടെ മുമ്പില്‍ എപ്പോഴും അവള്‍ സന്തോഷവതിയായി അഭിനയിക്കുകയാണ്.
ധൃതി പിടിച്ചു നടക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചുതുടങ്ങി . ഫ്ലാറ്റില്‍ നിന്ന് അമ്മുവാണ്

“ മമ്മി... ഇന്നു തഴ്സ്ഡെ അല്ലെ ഞാനും വാവയും നിസാന്റീടെ ഫ്ലാറ്റില്‍ കളിക്കാന്‍ പോട്ടെ.

ഹോം വര്‍ക്കെല്ലാം നാളെ ചെയ്താല്‍ പോരെ....“

സമ്മതം കൊടുത്തപ്പോള്‍ കുറെ മുത്തങ്ങള്‍ ഫോണിലൂടെ അവള്‍ നല്‍കി , അതുകണ്ട് അനുവും. അവരുടെ സന്തോഷമാണല്ലോ തനിക്കീ ലോകത്തിലേക്ക് വച്ച് ഏറ്റവും പ്രിയപ്പെട്ടത്. കുട്ടിയായിരുന്നപ്പോള്‍ അച്ചനാണ് തന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നതെന്ന് അവളോര്‍ത്തു . എന്നിട്ടും ജീവിതത്തിന്റെ നിര്‍ണ്ണായക നിമിഷത്തില്‍ തനിക്കിഷ്ടമില്ലെന്നറിഞ്ഞിട്ടും അച്ചന്റെ ഇഷ്ടം അടിച്ചേല്‍പ്പിക്കുകയായിരുന്നല്ലൊ.

“ സന്ദീപ്, അവനെന്താണൊരു കുറവ്? ... “ അച്ചന്റെ മാത്രമല്ല എല്ലാവരുടെയും ചോദ്യം അതായിരുന്നു. ദുബായില്‍ നല്ല ജോലി. സമ്പത്തിലും കുടുമ്പ മഹിമയിലും തന്റെ തറവാടിനെക്കാള്‍ മുമ്പില്‍ .

പക്ഷെ... എനിക്ക് ! മറന്നെന്ന് നടിച്ച ഓര്‍മ്മകള്‍ ,ഒരു മഴവെള്ളപ്പാച്ചില്‍ പോലെ മടങ്ങിവരുകയാണ്.അതിന്റെ ശക്തിയില്‍ അവളുടെ കാലുകള്‍ ഇടറുന്നുണ്ടായിരുന്നു. വല്ലാത്ത ഹൃദയനൊമ്പരം. അതിന്റെ ഭാരം മുഴുവനും തന്റെ കാലുകളിലാണെന്നവള്‍ക്കു തോന്നി. ഓര്‍മ്മകളിലൂടൊഴുകി ബസ്റ്റാന്റിലെത്തിയത് അവള്‍ അറിഞ്ഞില്ല.

ഷാര്‍ജയിലേക്ക് യാത്ര ചെയ്യാനായി ആളുകളുടെ നീണ്ട വരി തന്നെയുണ്ട്. അവള്‍ ആദ്യം പോകുന്ന ബസ്സിനടുത്തേക്ക് നടന്നു. തിക്കി തിരക്കി വന്ന പാക്കിസ്ഥാനിയെ അറബിയില്‍ ചീത്തപറഞ്ഞുകൊണ്ട് ബസ്സിലേക്കു കയറുന്ന പര്‍ദ്ദയിട്ട ഒരു സ്വദേശിനിയുടെ പിറകിലൂടെ അവളും കയറി .` അരികിലെ സീറ്റില്‍ തന്നെ അവളിരുന്നു.



യാത്രയില്‍ എന്നും, തനിക്കേറ്റവും ഇഷ്ടം അരികിലെ സീറ്റിലിരിക്കാനായിരുന്നു.ആര്‍ത്തിരമ്പി മുഖത്ത് വന്നടിക്കുന്ന തണുത്ത കാറ്റിന്റെ കുളിരില്‍ , പിന്നിലേക്ക് മറയുന്ന കാഴ്ച്ചകളിലെ സൌന്ദര്യം ഓര്‍മ്മിച്ചെടുത്ത്, ആ യാത്രകള്‍ അവസാനിക്കുന്നതവള്‍ക്കിഷ്ടമല്ലായിരുന്നു.

പക്ഷെ... ഇന്ന് കണ്ടുമടുത്ത മരുഭൂമിയിലെ കാഴ്ച്ചകള്‍ അവളുടെ മനസ്സുപോലെ വരണ്ടുണങ്ങിയതായിരുന്നു. ഏറെ ഇഷ്ടമായിരുന്ന അസ്തമയ സൂര്യന്റെ നിറം പോലും അവല്‍ക്കു മടുപ്പു നല്‍കിയിരുന്നു , നിറങ്ങളും സ്വപ്നങ്ങളും ,കവിതയും, അവള്‍ക്കെന്നെ നഷ്ടമായി.

ഓഫീസിലെ റിസപ്ഷനില്‍ മാനേജരെ കാത്ത് സോഫയിലിരുന്നിരുന്ന ആള്‍ ,
“ അതു തന്റെ നന്ദേട്ടനായിരിക്കുമൊ?“ ആദ്യം അവള്‍ക്കു സംശയമായിരുന്നു. നന്ദേട്ടന്റെ രൂപസാദൃശ്യമുള്ള ആരെ കണ്ടാലും അവള്‍ക്കങ്ങിനെ പലപ്പോഴും തോന്നിയിരുന്നു. എന്നിട്ടും ശ്രദ്ദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഒരവസരത്തില്‍ കണ്ണുകള്‍തമ്മില്‍ കൂട്ടിമുട്ടിയപ്പോള്‍ അത്ഭുതം കൊണ്ട് വിടര്‍ന്ന മിഴികളുമായി നന്ദേട്ടന്‍ തന്റടുത്തേക്ക് ഓടിവരുകയായിരുന്നു
“വിമല... ഇവിടെ?...

“ ഈശ്വരാ...“ ഒരു നിമിഷത്തേക്ക് അവള്‍ക്ക് ചലിക്കാനായില്ല . പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദം തന്റെ ഹൃദയത്തില്‍ പെരുമ്പറ കൊട്ടുന്നതായ് അവള്‍ക്കു തോന്നി . എന്തെല്ലാമൊ കുറെയേറെ അയാള്‍ പറഞ്ഞു. അന്നത്തെ നിസ്സഹായവസ്തയും മാപ്പപേക്ഷിക്കലും ജോലി,വിവാഹം, കുട്ടികള്‍ അങ്ങനെ പലതും . കൂട്ടത്തില്‍ നിനക്കു സുഖമാണൊ എന്ന ചോദ്യത്തിന് പെട്ടെന്നവള്‍ക്കു മറുപടിപറയാനായില്ല .

“അതെ... സുഖം തന്നെ, സ്നേഹനിധിയായ ഭര്‍ത്താവ്, മക്കള്‍, സ്വത്ത്, പദവി. ഒരു സ്ത്രീക്ക് സന്തോഷിക്കാന്‍ ഇതില്‍ കൂടുതലെന്തു വേണം...“ . വാക്കുകള്‍ ഇടറാതിരിക്കാന്‍ അവള്‍ പ്രയാസപ്പെട്ടു.

ബാഗിലിരുന്ന അയാളുടെ വിസിറ്റിങ്ങ് കാര്‍ഡ് അവളെടുത്തു നോക്കി . എപ്പോഴെങ്കിലും വിളിക്കണമെന്ന് പറഞ്ഞ് കാര്‍ഡ് കൈയില്‍ തരുമ്പോള്‍ അയാളുടെ കണ്ണിലെ തിളക്കത്തിന് പഴയ പ്രണയത്തിന്റെ തീക്ഷണതയുണ്ടായിരുന്നൊ? .



വര്‍ഷങ്ങള്‍ക്കു മുമ്പ്, കോളേജില്‍ നിന്നുള്ള മടക്കയാത്രയില്‍ ,റബ്ബര്‍ മരത്തിനു കീഴില്‍ പരസ്പരം ചാരിയിരുന്ന് , ഇരുണ്ട മേഘങ്ങള്‍ക്കിടയിലൂടെ കുന്നിന്‍ ചെരിവിലേ ക്ക് മറയുന്ന അസ്തമയ സൂര്യന്റെ ഭംഗികണ്ട്, ഏകാന്തതയുടെ സംഗീതം കേട്ട് , പിണങ്ങിയും ഇണങ്ങിയും, സ്വപ്നങ്ങള്‍ പങ്കുവച്ചും , മൌനമായിരുന്നു അവര്‍ക്കു സ്നേഹം .പകരം ഹൃദയങ്ങളായിരുന്നല്ലൊ സംസാരിച്ചിരുന്നത് .അന്ന് ആ കണ്ണുകളില്‍ നിറഞ്ഞു നിന്നിരുന്നത് തന്നോടുള്ള കടുത്ത ആരാധനയും , പ്രണയത്തിന്റെ അതിതീക്ഷണത്വവുമായിരുന്നു .
സന്ദീപിന്റെ കണ്ണുകളില്‍ എപ്പോഴെങ്കിലും തനിക്ക് പ്രണയം കാണാന്‍ കഴിഞ്ഞിരുന്നോ. അവിടെ എന്തായിരുന്നു ? ഉടമസ്ഥന് അവകാശിയുടെ മേലുണ്ടായിരുന്ന ആധിപത്യം. അവിടെ പങ്കുവക്കലില്ല. നിസ്സാര കാരണം മതിയല്ലൊ പിണങ്ങാന്‍ . ഇരുണ്ട മുഖത്തില്‍ കൂടുതല്‍ ഇരുള്‍ പടരും .

തനിക്ക് തിരിച്ചൊ? ... അടിമക്ക് യജമാനനോടുള്ള വിധേയത്വം .താലികെട്ടിയ പുരുഷനോടുള്ള കാലങ്ങളായി പിന്‍ തുടരുന്ന വിശ്വാസവും ധാര്‍മ്മികതയും അത് തനിക്ക് ജന്മാന്തരങ്ങളുടെ പവിത്രധ നല്‍കിയിരുന്നില്ല .തന്നെ സ്വര്‍ഗ്ഗത്തിന്റെ വിഹായസ്സുകളിലേക്കാനയിച്ചിരുന്നില്ല.

ഇരുട്ട് കനം വച്ച് തുടങ്ങിയിരിക്കുന്നു. മാനം മുട്ടുമെന്നു തോനിക്കുന്ന കെട്ടിടങ്ങളുടെ ഇടയിലൂടെ അറബിക്കടലിലേക്കു താണുകൊണ്ടിരിക്കുന്ന സൂര്യന് പതിവില്ലാത്ത വിധം വലുപ്പം തോനുന്നോ. അതിന്റെ ചുവപ്പിനു പതിവില്‍ കൂടുതല്‍ സൌന്ദര്യം അവള്‍ക്കു തോന്നിച്ചു.

ഫ്ലാറ്റിലെത്തിയിട്ടും , പതിവുപോലെ തന്റെ ജോലികളില്‍ മുഴുകുമ്പോഴും അവളുടെ മനസ്സ് ഇരുണ്ട ആകാശച്ചെരുവിലെവിടെയോ മഴവില്ലുതിച്ചതുകണ്ട് നൃത്തം വക്കുന്ന മയിലിനെ പോലെ , പഴയ വര്‍ണ്ണങ്ങളില്‍ പീലിവിടര്‍ത്തി ആടുകയാണ്.
പതിവു പോലെ വൈകിയെത്തിയ സന്ദീപിന്റെ കണ്ണുകളിലെ ചുവപ്പും,അന്തരീക്ഷത്തില്‍ പടരുന്ന രൂക്ഷഗന്ധവും അവളില്‍ മടുപ്പുളവാക്കി. രാത്രി ഉറക്കം വരാതെ മങ്ങിയ ഇരുട്ടില്‍ അവള്‍ കണ്ണു തുറന്നു കിടന്നു.സന്ദീപിന്റെ കൂര്‍ക്കം വലി കേള്‍ക്കുന്നുണ്ട്. തൊട്ടടുത്തു കിടന്നിട്ടും തങ്ങള്‍ തമ്മില്‍ ഒരുപാടകലെയാണെന്ന് അവള്‍ക്കു തോന്നി. ശബ്ദമുണ്ടാക്കാതെ അവള്‍ മുറിവിട്ട് ബാല്‍ക്കണിയിലെക്ക് ഇറങ്ങിനിന്നു .

പുറത്ത് ,നിലാവില്‍ മുങ്ങി നില്‍ക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ .ചില കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും നിയോണ്‍ ബബുകളുടെ പ്രകാശം പുറത്തേക്ക് എത്തിച്ച് നൊക്കുന്നു. ആ എകാന്തതയിലും അകലെ നിന്ന് ഒരു നേര്‍ത്ത സംഗീതം അവളെ മുഗ്തവും ആര്‍ദ്രവുമാക്കി. അവളിപ്പോള്‍ പഴയ വിമലയായി കഴിഞ്ഞിരുന്നു. സ്നേഹം ,അതിന്റെ തീവ്രതയും വേദനയും അവള്‍ക്ക് തിരിച്ചു കിട്ടിയിരിക്കുന്നു.
എന്തൊ തട്ടിമറിയുന്ന ഒച്ച കേട്ട് അവള്‍ സ്വപ്നലോകത്തില്‍ നിന്നുണര്‍ന്നു. മുറിയിലെക്ക് ചെന്ന് ലൈറ്റിട്ട് നോക്കിയ അവള്‍ കണ്ടത് നെഞ്ചില്‍ കൈ വച്ച് വേദന കൊണ്ട് പുളയുന്ന സന്ദീപിനെയാണ്. അവള്‍ ഓടി അടുത്തെക്ക് ചെന്ന് നെഞ്ചില്‍ തലോടി അവളും തളര്‍ന്നിരുന്നു. അയാളാകെ വിയര്‍ത്തു കുളിക്കുന്നുണ്ട് . ഉടനെ അവള്‍ അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന നിസയുടെ യും, ഭര്‍ത്താവിന്റെ യും സഹായത്തോടെ സന്ദീപിനെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഐ .സി. യു വില്‍ കിടക്കുന്ന സന്ദീപിനെ വല്ലാത്തൊരു കുറ്റബോധത്തോടെ അവള്‍ നോക്കിനിന്നു . കരഞ്ഞു തളര്‍ന്ന മക്കളെ ചേര്‍ത്തുപിടിച്ച് അവള്‍ തന്റെ താലിക്കായി ഈശ്വരനോട് യാചിച്ചു. അയാളോടുള്ള വിരോധം അലിഞ്ഞില്ലാതായിക്കഴിഞ്ഞിരുന്നു. ഇത്രയും നേരം താനൊരു മൂഡ സ്വര്‍ഗ്ഗത്തിലായിരുന്നെന്നും,ഇപ്പോഴാണ് യാഥാര്‍ത്യത്തിലേക്ക് തിരിച്ചു വന്നതെന്നും അവള്‍ക്കു മനസ്സിലായിക്കഴിഞ്ഞിരുന്നു.

ഒരു വേള കണ്ണുതുറന്ന സന്ദീപ് അവളെയും കുഞ്ഞുങ്ങളെയും അന്വേഷിച്ചു.അടുത്തേക്ക് ചെന്ന അവളോട് അയാള്‍ പതിയെ പറഞ്ഞു

“വിമലാ... മരിക്കുന്നതിലല്ല വിഷമം നിന്നെയും കുഞ്ഞുങ്ങളെയും പിരിയേണ്ടി വരുമല്ലോ എന്നോര്‍ത്തായിരുന്നു... “ ഒരു തേങ്ങലോടെ അവള്‍ അയാളുടെ മാറിലെക്ക് വീണു . അവള്‍ക്കയാളെ തന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കാന്‍ തോന്നി. ചെയ്ത തെറ്റുകള്‍ക്കെല്ലാം മൌനമായ് അയാളവളോട് മാപ്പ് ചോദിച്ചു കൊണ്ടിരുന്നു.

ഭര്‍ത്താവിന്റെ ഹൃദയത്തില്‍ കാമുകനെ തിരഞ്ഞ അവള്‍ ഇത്രയും കാലം താന്‍ തന്റെ നിഴലിനെ തന്നെ തേടി അലയുകയായിരുന്നെന്ന യാഥാര്‍ത്യം ഉള്‍ക്കൊണ്ട് , വൈകി തിരിച്ചറിഞ്ഞ ഒരു വസന്തകാലത്തിലേക്ക് അവള്‍ തന്റെ ആദ്യ ചുവടുവച്ചു.

Sunday, July 15, 2007

ഉത്രാളിക്കാവ് അമ്പലം

ഇത് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഉത്രാളിക്കാവ് അമ്പലം .
വെടിക്കെട്ടിനു പ്രാധാന്യമുള്ള തൃശൂര്‍ പൂരം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ഉത്രാളിക്കാവിലെ
പൂരത്തിനു തന്നെ

വളരെ പണ്ട് , പാടത്ത് കുറച്ചു ചെറുമികള്‍ നെല്ലു കൊയ്യുകയായിരുന്നത്രെ. അതില്‍
അരിവാളിനു മൂര്‍ച്ചകൂട്ടാന്‍ ‍ ഉത്രാളി എന്നു പേരുള്ള ഒരു ചെറുമി ഒരു കല്ലിനരുകില്‍ ചെന്നു. മൂര്‍ച്ചകൂട്ടുന്നതിനിടയില്‍ കല്ലില്‍ നിന്നും വന്ന രക്തം കണ്ട് ചെറുമിക്ക് ബോധക്കേടുണ്ടായി. ഓടിവന്ന മറ്റാരും അതുകണ്ടിരുന്നില്ല പോലും. ബോധം വന്ന ഉത്രാളി ചെറുമി ആ കല്ലില്‍ ദേവിയുടെ സാന്നിധ്യം അറിയിച്ചു. പ്രശ്നം വച്ചു നോക്കിയപ്പോള്‍ അതു സത്യവുമായിരുന്നു. ദേവികടാക്ഷം കിട്ടിയ ഉത്രാളി ചെറുമിയുടെ പേരിലാണത്രെ പിന്നീട് ആ അമ്പലം പ്രശസ്തമായത്.


എത്രയെത്ര ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയായിട്ടുണ്ടാവണം ഈ അരയാല്‍ മുത്തശ്ശി




അമ്പല പരിസരം .
പച്ച വിരിച്ച പാടങ്ങള്‍ , കൂരിരുള്‍ നിറഞ്ഞ അകമല കാട്

തൊട്ടടുത്ത് വടക്കാഞ്ചേരി റെയില്‍ പാതയും



Saturday, June 30, 2007

മോഹക്കുമിളകള്‍

ഒരു പാട് മോഹങ്ങളുടെ, അല്ല വ്യാമോഹങ്ങളുടെ ഒരു നീണ്ട പട്ടിക
എന്റെ ബാല്യ മോഹങ്ങള്‍
കുഞ്ഞൂന്നാളില്‍ ഞാനേറെ മോഹിച്ചിരുന്നത് , റോസാപ്പൂവിന്റെ നിറവും ,സ്വര്‍ണ്ണതലമുടിയും, തിളങ്ങുന്ന നീല മിഴികള്‍ ഇടക്കിടെ അടക്കുകയും തുറക്കുകയും ചെയ്യുന്ന പാവകുട്ടിയെ ആയിരുന്നു.സ്വപ്നത്തില്‍ ഞാനവള്‍ക്കു മുടിചീകിയും, ഉടുപ്പുമാറ്റിയും , മാമൂട്ടിയും ,ഉറക്കിയും ദിവസങ്ങള്‍ കഴിച്ചു.പക്ഷെ ഒരിക്കലും സഫലീകരിക്കാതെ എന്റെ പാവകുട്ടി മോഹം ഒരു മഴക്കുമിള പോലെ പൊട്ടിപ്പോയിരുന്നു.

എന്റെ പഠന മോഹങ്ങള്‍
പഠിക്കുമ്പോള്‍ ക്ലാസിലെന്നും ഒന്നാമതാവണമെന്നായിരുന്നു എന്റെ മോഹം ,അങ്ങനെ പത്താംക്ലാസില്‍ ഒരു റാങ്ക് വാങ്ങി ടീച്ചര്‍മാരും കൂട്ടുകാരും പൂച്ചെണ്ടുമായി വന്ന് അനുമോദിക്കുന്നതും , പത്രത്തിലും, ടി.വി യിലുമൊക്കെ എന്റെ ഫൊട്ടോയും വാര്‍ത്തയും കണ്ട് ആഹ്ലാദം കൊണ്ട് കണ്ണീര്‍ പൊഴിക്കുന്ന എന്റെ ഉമ്മയും വാപ്പയും. അവരെനിക്കു ആവശ്യപ്പെടുന്നതെല്ലാം വാങ്ങിതരുന്നത് ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങി. എനിക്കു ഭാഗ്യമില്ലാഞ്ഞിട്ടാണൊ അതോ ഞാന്‍ പഠിക്കാന്‍ മോശമായിട്ടോ ആ സ്വപ്നവും സഫലീകരിക്കാതെ കുമിള കണക്കെ പൊട്ടിപ്പോയി...

എന്റെ സാഹിത്യ മോഹങ്ങള്‍

പൂമ്പാറ്റയും ,ബാലരമയും, ബാലമംഗളവും വായിക്കാന്‍ കൊതിച്ച് അടുത്ത വീടുകളില്‍ കറങ്ങി നടക്കുന്നതിനിടയില്‍ അവിടത്തെ ചേട്ടന്‍ മാരും ചേച്ചിമാരും പാതിവായിച്ച് മടക്കിവക്കുന്ന വലിയ പുസ്തകങ്ങള്‍ ആരുമറിയാതെ വായിച്ചു തുടങ്ങിയതു മുതല്‍ , മാധവികുട്ടിയുടെ ബാലാമണിയും, എം.ടിയുടെ അപ്പുണ്ണിയും ,ബഷീറിന്റെ പാത്തുമ്മയും എന്റെ സ്വപ്നത്തിലെ കളിക്കൂട്ടുകാരായി . മാധവികുട്ടിയെ പോലെ ബാല്യകാലസ്മരണകള്‍ എഴുതുന്നതും അങ്ങനെ ചില അവാര്‍ഡുകള്‍ വാങ്ങിയും ചിലത് നിരസിച്ചും വിവാദങ്ങള്‍ ഉണ്ടാക്കിയും പ്രശസ്തയാകുന്നത് ഞാന്‍ സ്വപ്നത്തില്‍ കണ്ടു. പക്ഷെ ഞാനെഴുതിയതൊന്നും വെളിച്ചം കണ്ടില്ലെന്നു മാത്രമല്ല, പഠിക്കുന്ന സമയത്ത് നോവലുകള്‍ വായിക്കുന്നത് കണ്ടുപിടിച്ച ഉമ്മയുടെ ചൂരല്‍ പ്രയോഗത്തിനു മുന്നില്‍ എന്റെ സാഹിത്യസ്വപ്നങ്ങളും ഞാന്‍ മുന്‍പു പറഞ്ഞ കുമിള പോലെ പൊട്ടിപ്പോയി...

എന്റെ പ്രണയ മോഹങ്ങള്‍

ചെറുപ്പത്തില്‍ തന്നെ പല പ്രണയങ്ങള്‍ക്കു സാക്ഷിയാകെണ്ടിവന്നതിനാലാവാം, മുട്ടത്തുവര്‍ക്കിയുടെയും മല്ലികായൂനസിന്റെയും, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയും പൈങ്കിളിനോവലുകളിലെ നായകന്‍ മാരുടെ ഗുണങ്ങളുള്ള ,ഏറ്റുമാനൂറിന്റെ കഥയിലെ ഗന്ധര്‍വ്വനെ ഞാന്‍ പ്രണയിച്ചു തുടങ്ങി, വെള്ളാരങ്കണ്ണുകളും സ്വര്‍ണ്ണതലമുടിയും ഉള്ള അവന്‍ എന്നെ മാത്രം കാണാനായി നിലാവുള്ള രാത്രികളില്‍ തൂവെള്ള കുതിരപ്പുറത്ത് മഞ്ഞുമലകളിറങ്ങി വരുന്നത് ഞാന്‍ സ്വപ്നം കണ്ടു. പത്മരാജന്റെ ഞാന്‍ ഗന്ധര്‍വ്വന്‍ സിനിമയിലെപോലെ, യുഗ്മഗാനവും പാടി കെമിസ്ട്രി ലാബിലും എഴുത്തു പരീക്ഷകളിലും അവനെന്നെ സഹായിക്കുന്നതായി ഞാന്‍ മനോരാജ്യം കണ്ടു. പക്ഷേ ആരെയും അറിയിക്കാതിരുന്ന എന്റെ പ്രണയത്തിനും മറ്റു പ്രണയങ്ങളെപ്പോലെ കുമിളയുടെ അയുസ്സെ ഉണ്ടായിരുന്നുള്ളു...

എന്റെ കരിയര്‍ മോഹങ്ങള്‍

പ്രീഡിഗ്രിക്കു സെക്കന്റ് ഗ്രൂപ്പെടുത്തു തൃശൂരില്‍ എണ്ട്രന്‍സിനു ചെര്‍ന്നപ്പോള്‍ മുതല്‍ കഴുത്തില്‍ കുഴലുമായി നടക്കുന്ന ഡോക്ടറായിരുന്നു എന്റെ സ്വപ്നം നിറയെ. രണ്ടുതവണ എഴുതിയിട്ടും എണ്ട്രന്‍സ് കടമ്പ കടക്കാതിരുന്നപ്പോള്‍ എന്നത്തെയും പോലെ ആ സ്വപ്നവും എന്റെ ഭാഗ്യമൊ നിര്‍ഭാഗ്യമൊ സഫലീകരിക്കപ്പെട്ടില്ല. എന്നാല്‍ ഒരു ടീച്ചറെങ്കിലും ആവാമെന്നു കരുതി ബി,എഡും എടുത്തു ഗള്‍ഫിലേക്കു വന്ന ഞാനിവിടെ ഒരു പരസ്യകമ്പനിക്കു വേണ്ടി മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടിവ് അയി ജോലിചെയ്യുന്നു .എന്നിട്ടും സ്വപ്നത്തിനൊരു കുറവുമില്ല . കമ്പനി എംഡി തന്ന ടാര്‍ജറ്റും മറികടന്ന് ഒരു ഇങ്ക്രിമന്റും, എല്ലാ മാസവും ഇന്‍സന്റീവ്സും അതും കുമിളയെ പ്പോലെ ആകുമൊ...കണ്ടറിയണം

എന്റെ ബ്ലോഗു മോഹങ്ങള്‍

ഓഫീസിലൊരു പകല്‍ ,യാതൃശ്ചികമായി കണ്ട ഒരു പത്രവാര്‍ത്തയില്‍ കണ്ണുകളുടക്കി അതില്‍ നിന്നും കൊടകര പുരാണത്തെക്കുറിച്ചറിഞ്ഞ് , ബ്ലോഗു വായന തൂടങ്ങി . ദുബായില്‍ നിന്നും കൊടകരയിലേക്കു ഞാന്‍ മിനിറ്റുകള്‍കൊണ്ട് ദിവസവും യാത്ര നടത്തുകയായിരുന്നു. അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും പാരവപ്പും അടങ്ങിയ കമന്റുകളില്‍ നിന്ന് മറ്റു ബ്ലോഗുകളിലെക്കും യാത്ര തുടര്‍ന്നു കൊണ്ടിരുന്നപ്പോള്‍ കുഴിച്ചു മൂടിയ എന്റെ സാഹിത്യ സ്വപ്നങ്ങള്‍ക്കു വീണ്ടും ചിറകു മുളച്ചു.അങ്ങനെ ഞാനും ഒരു ബ്ലോഗുകാരിയായി . ഇപ്പോള്‍ ഞാന്‍ സ്വപ്നം കാണുന്നത് എന്റെ കഥക്കു മറ്റുള്ളവര്‍ക്കാര്‍ക്കും കിട്ടാത്തത്ര കമന്റുകള്‍ കിട്ടണമെന്നും അങ്ങനെ അവസാനം എന്റെ എല്ലാ കഥകളുടെയും സമാഹാരം പബ്ലിഷ് ചെയ്യാന്‍ കറന്റ് ബുക്സും,ഡിസി ബുക്സുമൊക്കെ വന്ന് അപേക്ഷിക്കുമ്പോള്‍ പ്രശസ്തി എനിക്കു വേണ്ടെന്നു പറഞ്ഞ് അവരെ നിരാശരാക്കി തിരിച്ചയക്കൂന്നതാണ്, ഇതു അതിമോഹമോ... വ്യാമോഹമോ...എന്തെങ്കിലുമാകട്ടെ മോഹിച്ചുപോയി

ഇതെഴുതി തീര്‍ന്നപ്പോള്‍ വീണ്ടും ഒരു മോഹം ഇതിനെങ്കിലും ഒരു നൂറു കമന്റ് കിട്ടണെന്ന് പ്രിയ ബ്ലോഗു വായനക്കാരെ എന്റെ ഈ സ്വപ്നമെങ്കിലും കുമിള പോലെ പൊട്ടാതിരിക്കുമല്ലോ അല്ലേ ...

Thursday, June 7, 2007

മുഖമില്ലാതെ



മേശപ്പുറത്തിരിക്കുന്ന കത്തിലേക്കു വീണ്ടും നോക്കാന്‍ അയാള്‍ അശക്തനായിരുന്നു. ആരായിരിക്കാം ഇതെഴുതുന്നത്.കത്തില്‍ പറഞ്ഞതെല്ലാം സത്യമായിരിക്കുമൊ? ജഗ്ഗിലിരുന്ന വെള്ളം മുഴുവനും കുടിച്ചിട്ടും ദാഹം ഇനിയും മാറിയിരുന്നില്ല .എയര്‍ കണ്ടീഷണറിന്റെ തണുപ്പു കൂട്ടി വച്ചു അയാള്‍ കിടക്കയിലിരുന്നു . ദുബായിലെ എത്തിസലാത്ത് എന്ന കമ്പനിയില്‍ ചീഫ് അക്കൌണ്ടന്റിലേക്കുള്ള തന്റെ വളര്‍ച്ചയില്‍ അനുഭവിച്ചതൊന്നും അത്ര സുഖമുള്ളതായിരുന്നില്ല. 27 വര്‍ഷങ്ങള്‍ക്കു മുമ്പ് കൂട്ടുകാരനുമൊത്ത് ,ആടിന്റെ മണമുള്ള കള്ളലാഞ്ചിയില്‍ കയറി യാത്ര തിരിച്ചപ്പോള്‍ , അമൂല്യമായി ആകെ കൈയിലുണ്ടായിരുന്നത് കഷ്ടപ്പാടിലും നേടിയെടുത്ത പത്താക്ലാസ്സ് സര്‍ട്ടിഫിക്കറ്റ് ആയിരുന്നു.കഷ്ടിച്ചൊന്നിരിക്കാന്‍ പോലും സ്ഥലമില്ലാതെ, വിശപ്പിന്റെയും ദാഹത്തിന്റെയും കൊടുമുടി കണ്ടനാളുകള്‍ക്കവസാനം, ദൂരെ പൊട്ടുപോലെ കാണുന്ന കരയെ ലക്ഷ്യമാക്കി നീന്തുമ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടപ്പിറപ്പുകളുടെ മുഖങ്ങളായിരുന്നു തനിക്കു കരുത്തു നല്‍കിയത് . അവരുടെ പ്രാത്ഥനയുടെ ഫലമായിരിക്കാം , പരിചയപ്പെട്ട ഒരു സായിപ്പിന് ഇഷ്ടപ്പെടുകയും അവരുടെ വേലക്കാരനയി തന്നെ നിയമിച്ചതും . നാളുകള്‍ക്കു ശേഷം സായിപ്പ് ജോലി മതിയാക്കി തിരിച്ചു സ്വന്തം നാട്ടിലേക്ക് പോകാനിരിക്കെ തന്ന ഒരു പിയൂണ്‍ ജോലിയുടെ അപ്പോയിന്‍മെന്റ് ലെറ്റര്‍ ആണ് ഇന്ന് തന്നെ ഇവിടെ വരെ എത്തിച്ചതും. കിട്ടുന്ന ശമ്പളം മുഴുവനും നാട്ടിലെക്കയച്ചു കൊണ്ടിരുന്നപ്പോഴും ,മകന്‍ സമ്പാദിക്കുന്നത് കഷ്ടപ്പെട്ടാണെന്നു തിരിച്ചറിവുള്ള അച്ചന്‍ ആ പണമത്രയും ഭൂസ്വത്തായി മാറ്റി തന്റെ പേരിലാക്കാന്‍ മറന്നിരുന്നില്ല. ഇതിനിടയില്‍ സഹോദരങ്ങളെ അഭിമാനപൂര്‍വ്വം ഒരു കരക്കെത്തിക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യവും. തന്റെ ആഗ്രഹങ്ങള്‍ മാറ്റിവച്ചു അച്ചന്‍ കണ്ടുവച്ച പെണ്‍കുട്ടിയുമായി ജീവിതം പങ്കിടുന്നതിനിടയില്‍ ,അവളെ അന്ധമായി സ്നേഹിച്ചതിനും വിശ്വസിച്ചതിനും പകരമായി നഷ്ടപ്പെടുത്തിയത് വാര്‍ദ്ദക്യത്തിന്റെ അസ്വസ്തഥയിലും ആ‍ദ്യം പിറന്ന മൂന്ന് പെണ്‍മക്കള്‍ക്കു താഴെയായി ഒരാണ്‍കുട്ടിയുണ്ടായിക്കാണാന്‍ വഴിപാടുകളും നേര്‍ച്ചയും ആയികഴിഞ്ഞിരുന്ന അമ്മയെയും അച്ചനെയും സഹോദരങ്ങളെയും ആയിരുന്നു . അതിന്റെ ശാപമായിട്ടായിരുന്നിരിക്കണം അമ്മയെ അവസാനമായി കാണാനൊ മൂത്തമകനായിട്ടുപോലും ചിതക്കു തീ കൊളുത്താനൊ കഴിയാതെ പോയത്. ആണ്‍കുട്ടിപിറന്നതില്‍ അഹങ്കരിച്ചതാവാം പിന്നീടും തെറ്റുകള്‍ താന്‍ ആവര്‍ത്തിക്കുകയായിരുന്നു. തനിക്കു വേണ്ടിമാത്രം കഷ്ടപ്പെട്ടിരുന്ന അച്ചനെയും ഭാര്യാപിതാവിന്റെ നിര്‍ബന്ധത്തില്‍ വഴങ്ങി വീട്ടില്‍ നിന്നും ഇറക്കി വിട്ടിരുന്നു .നിറഞ്ഞ കണ്ണുകളോടെ ഒരുതാങ്ങെന്നോണം വടി നിലത്തു കുത്തി അച്ചന്‍ പടിയിറങ്ങിയ കാഴ്ച്ച പെട്ടെന്ന് ഇതുവരെ ഉണ്ടാക്കാത്ത ഒരു വിഷമംഅയാളില്‍ ഉടലെടുത്തു. ഹൃദയതകരാറിന്റെ ആരംഭം തന്നിലുണ്ടെന്നറിഞ്ഞതു മുതല്‍ നിര്‍ത്തി വച്ച ആകെയുള്ള ദുശ്ശീലമായ സിഗരറ്റ് വലി അയാള്‍ വീണ്ടും തുടങ്ങി. കത്തിനെക്കുറിച്ചുള്ള ഓര്‍മ്മ വീണ്ടും അയാളെ അലോസരപ്പെടുത്തി. നല്ല വിദ്യാഭ്യാസം നല്‍കി ഒരുപാട് പ്രതീക്ഷയോടെ വളര്‍ത്തുന്ന തന്റെ പെണ്‍മക്കള്‍ രണ്ടുപേരും പ്രണയത്തിലാ‍ണെന്നും മറ്റുമുള്ള കത്തുകള്‍ ആദ്യമൊക്കെ അയാള്‍ അവഗണിച്ചിരുന്നു . ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടക്കു കിട്ടിയ ചില സൂചനകള്‍ കത്തുകള്‍ക്കു ബലം നല്‍കുന്നവയാണെന്നു തിരിച്ചറിഞ്ഞതുമുതല്‍ അയാള്‍ അസ്വസ്ഥനായിരുന്നു . ഇന്നു വന്ന കത്തില്‍ മുഴുവനും തന്റെ ഭാര്യയെയും താനേറെ സ്നേഹിക്കുന്ന സഹോദരനെക്കുറിച്ചും അയിരുന്നതിനാല്‍ അയാളാകെ തളര്‍ന്നു. പെട്ടെന്നു അനുഭവപ്പെട്ട നെഞ്ചുവേദനയും വല്ലാതെ വിയര്‍ക്കാനും തുടങ്ങിയ അയാള്‍ സ്ഥിരമായി കഴിക്കാറുള്ള ഗുളികകള്‍ എടുക്കാന്‍ എഴുന്നെറ്റത് മാത്രമെ ഓര്‍മ്മയിലുണ്ടായിരുന്നുള്ളൂ . പിന്നിട് ബോധം വരുമ്പോള്‍ ഒരു മേജര്‍ അറ്റാക്ക് കഴിഞ്ഞു സൂക്ഷ്മനിരീക്ഷണത്തിനു വിധേയനായി ദുബായിലെ ഒരു ഹോസ്പിറ്റലിലാണെന്നു മനസ്സിലാക്കാന്‍ അധികം സമയമെടുക്കേണ്ടിവന്നില്ല. കഴിഞ്ഞതവണത്തെ ചെക്കപ്പിനു ചെന്നപ്പോള്‍ സൂചിപ്പിച്ച ശസ്ത്രക്രിയ ഇനിയും വൈകിക്കരുതെന്ന ഡോക്ടറുടെ കര്‍ശ്ശന നിര്‍ദ്ദേശപ്രകാരം രണ്ടുമാസത്തെ ലീവില്‍ അയാള്‍ നാട്ടിലെക്കു തിരിച്ചു.എയര്‍പോര്‍ട്ടില്‍ നിന്നും നേരത്തെ ബുക്ക് ചെയ്തപ്രകാരം പ്രശസ്തമായ അമര്‍ദാനന്ദമയീ ഹോസ്പിറ്റലില്‍ വന്നിറങ്ങി. വിദഗ്ധപരിശോധനക്കു ശേഷം ഓപ്പറെഷന്‍ തിയതിയും ഉറപ്പിച്ചു വീട്ടിലെക്കു മടങ്ങി. ഓപ്പറേഷനു പോകുന്നതിനു മുമ്പ് മക്കളെ അടുത്തു വിളിച്ചു ഉപദെശിച്ചു നേരെയാക്കാന്‍ അയാള്‍ വൃധാ ഒരു ശ്രമം നടത്തി നോക്കി. സ്വത്തെല്ലാം ഭാര്യയുടെയും മക്കളുടെയും പേരിലാക്കാന്‍ ഓടിനടക്കുന്ന അമ്മായിഅച്ചനെയും ഭാര്യയെയും അയാള്‍ നിരാശരാക്കിയില്ല. തന്റെ വീട്ടില്‍ നിന്നിറങ്ങിയ ശേഷം തറവാട്ടില്‍ ഒറ്റക്കു കഴിഞ്ഞിരുന്ന അച്ചനെ കാണണമെന്ന് അയാള്‍ക്കു തോന്നി. നീണ്ട ഇടവഴിയവസാനിക്കുന്ന പൂപ്പല്‍ പിടിച്ച ചവിട്ടുപടി കയറി ,ഇടിഞ്ഞു വീഴാറായ പടിപ്പുരയും കടന്ന് അയാളാദ്യം ചെന്നത് വിടിന്റെ തെക്കുഭാഗത്തായുള്ളഅമ്മയുടെ അസ്ഥിത്തറയിലേക്കായിരുന്നു .ഒരു മഴക്കാലത്തു സഹോദരനെ പ്രസവിച്ചു കിടന്നിരുന്ന അമ്മക്കു കിടക്കാനായി ,കുറച്ചകലെയുള്ള ചെറിയമ്മയുടെ വീട്ടില്‍ നിന്നും പത്തുവയസ്സുകാരനായ താന്‍ തനിയെ കയറ്റുകട്ടില്‍ ചുമന്നുകൊണ്ടുവന്നതും ,അടുക്കള ജോലിയില്‍ അമ്മയെ സഹായിച്ചിരുന്നതുംഎല്ലാം അയാളോര്‍ത്തു. അത്രക്കു സ്നേഹിച്ചിരുന്ന തന്റെ അമ്മയെ അവസാനം താന്‍ വെറുത്തതില്‍ അയാള്‍ക്കു പശ്ചാതാപം തോന്നി. പെട്ടെന്ന് വന്ന ഒരു ഇളം തെന്നലില്‍ അമ്മയുടെ സാമിപ്യവും അയാള്‍ തിരിച്ചറിഞ്ഞൂ. അമ്മയുടെ ശരീരത്തില്‍ നിന്നും വരുന്ന കാച്ചെണ്ണയുടെ മണം അവിടെ തങ്ങി നില്‍ക്കുന്നതയാള്‍ക്കനുഭവപ്പെട്ടു. ഉമ്മറത്തു മുഷിഞ്ഞ ചാരുകസേരയില്‍ പാതി മയക്കത്തിലായിരുന്ന അച്ചന്റെ കാലില്‍ വീണു മാപ്പു പറഞ്ഞ അയാളെ നെറുകില്‍ കൈവച്ചനുഗ്രഹിക്കുമ്പോള്‍ അച്ചന്റെ കൈ വിറക്കുന്നുണ്ടായിരുന്നു .അച്ചന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണിരിന്റെ ചൂടില്‍ സ്വയം ഉരുകുന്നതയാളറിഞ്ഞു . ഉമ്മറവാതിലിനു പിറകില്‍ നിന്നും വിധവയായ പെങ്ങളുടെ നേര്‍ത്തതേങ്ങല്‍ കേട്ടില്ലെന്നുനടിച്ചു തിരിഞ്ഞു നോക്കാതെ അയാള്‍ തറവാട്ടില്‍ നിന്നിറങ്ങി ... ... ഇനിയൊരിക്കലും മടങ്ങിവരാത്ത അവസാന യാത്രയിലേക്ക്...

Saturday, May 26, 2007

നിശാശലഭം




“രൂപാ.. തു സോ ഗയിഹെ ക്യാ ?...ഹം പഹുംചാ...

സില്‍വിയയുടെ ചോദ്യം കേട്ട രൂപ ഒരു ഞെട്ടലോടെ കണ്ണു തുറന്നു .
ദുബായ് ദു ഗ്രാന്റ് ഹോട്ടലിനുമുന്‍പില്‍ എത്തിയിരിക്കുന്നു.
“ജല്‍ദി ഉതരൊ... ആജ് ഹം ലേറ്റ് ഹൊ ഗയി..
ഇന്നു കരീം ഭായിയുടെ വായീന്ന് ഗാലി മുഴുവനും കേള്‍ക്കേണ്ടിവരും ..
രൂപാ... നീയാണിന്നു ലേറ്റ് ആക്കിയത്... ദുബായിലെ ട്രാഫിക് നിനക്കറിയണതല്ലേ..പ്രത്യേകിച്ചിന്നു വ്യാഴാഴ്ച്ചയയും ..

ബഹളമുണ്ടാക്കി കൊണ്ട് മോണിക്കയും, സില്‍വിയയും, അന്‍ജലിയും ഹോട്ടലിനുള്ളിലേക്കുകയറി, വലതു ഭാഗത്തായുള്ള സ്റ്റെപ്പുകള്‍ കയറാന്‍ തുടങ്ങി.എന്നും പെട്ടെന്നു റെഡി ആയി ഇവരെ കാത്തുനിന്നിരുന്ന ഞാനിന്നു ലേറ്റായതിനുകാരണം ,ഇറങ്ങുന്നനേരത്താണ് കിരണിന്റെ ഫോണ്‍ വന്നത് . ആ നേര്‍ത്ത ശബ്ദം കാതിലിപ്പോഴും അലയടിക്കുകയാണ്.

“രൂപാ ..ഇപ്പോ എനിക്കു പൊയ്ക്കാലു കൊണ്ടു നടക്കാന്‍ പറ്റുന്നുണ്ട് ....ആദ്യമുണ്ടായിരുന്ന വേദന കുറഞ്ഞു തുടങ്ങി..നമ്മുടെ മോന്റെ കൂടെ ഞാനാണിന്ന് ഹോസ്പ്പിറ്റലില്‍ പോയത് .. അവന്റെ ഓപ്പറേഷന്റെ ഡേറ്റ് ഫിക്സ് ചെയ്തു...നീ... വരില്ലെ ... അവന്‍ നിന്നെ തിരക്കുന്നുണ്ട്...രൂപാ... നീയിനി തിരിച്ചുപോകരുത്..ഇവിടെ എനിക്കുനീയില്ലാതെ .... റിയലി ഐ മിസ്സ് യൂ... ഉള്ളില്‍ വന്ന തേങ്ങലടക്കി കിരണിനോട് വരാമെന്നുറപ്പു നല്‍കുംബോള്‍ മറ്റൊന്നും ആലോചിച്ചില്ല.

രൂപാ... തു ഉദര്‍ ഘടാ ഹെ ക്യാ...
വീണ്ടും സില്‍വിയ അവര്‍ മുകളിലെത്തിക്കഴിഞ്ഞു.വേഗം സ്റ്റെപ്പുകള്‍ കയറി മുകളിലത്തെ റസ്റ്റോറന്റിലും നല്ലതിരക്കുണ്ട്. ഇടതുവശത്തുള്ള കോര്‍ണറില്‍ സ്വര്‍ണ്ണലിപിയില്‍ ഗ്രാന്റ് സിഗര്‍ ബാര്‍ എന്നെഴുതിയ ബോര്‍ഡറിലേക്കു വെറുതെ മിഴികളുയ‍ര്‍ത്തി. ഇവിടത്തെ ബാര്‍ ഡാന്‍സര്‍ ആയി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഏതാണ്ട് ഒരുവര്‍ഷമാകുന്നു.പണക്കാരനല്ലാത്ത കിരണിനെ സ്നേഹിച്ചു കല്ല്യാണം കഴിച്ചതിനു , ഇങ്ങനൊരു മകള്‍ തങ്ങള്‍ക്കില്ലെന്നു പറഞ്ഞ അച്ചനും അമ്മയും.എന്നിട്ടും കലി തീരാതെ ഗുണ്ടകളും ചേട്ടനും ചേര്‍ന്നു കിരണിന്റെ കാലുതല്ലിതകര്‍ക്കുകയായിരുന്നു.ഉണ്ടായിരുന്നതെല്ലാം വിറ്റും കടം വാങ്ങിയും കിരണിനെ ചികിത്സിച്ചു . ഒപ്പം താങ്ങായി ഉണ്ടായിരുന്നത് കിരണിന്റെ പ്രായം ചെന്ന നാനിയും നാനായും ആ‍ണ്.ഇതിനിടയില്‍ ‍ ഒരശനിപാധം കണക്കെ, തങ്ങള്‍ക്കു പിറന്ന മകന്‍ മുന്നയുടെ കൊച്ചുതലച്ചോറില്‍ കാന്‍സര്‍ എന്ന ഭീകരസത്വം അവനെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നുവെന്ന സത്യം അറിഞ്ഞത്. ബോംബെ തെരുവിലെ ഗല്ലികളിലൊന്നിലെ കൊച്ചുമുറിയുടെ വാടകയും , രണ്ടുപേരുടെ ‍ ചികിത്സാച്ചിലവും, കടവും കൊണ്ട് വിഷമിച്ചിരുന്ന സമയത്താണ് കിരണിന്റെ കൂട്ടുകാരിലൊരാള്‍ ദുബായിലൊരു സ്കൂളിലെക്കു ഡാന്‍സ് ടീച്ചറുടെ വിസയുണ്ടെന്നു പറഞ്ഞത് . ഇവിടെത്തിയപ്പോഴാണ് ചതി മനസ്സിലായത് തിരിച്ചു പൊകാനാകാതെ ഇത്രയും നാള്‍ പിടിച്ചുനില്‍ക്കുകയായിരുന്നു . ഇവിടെയുള്ള മിക്കവരും എന്നെപോലെ ഒരു തരത്തിലല്ല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ചതിയില്‍പ്പെട്ടവരാണ് .

ചിന്തകള്‍ക്കു വിരാമമിട്ടുകൊണ്ട് അപ്പോഴെക്കും കൊച്ചു ഇടനാഴികപോലെ തോന്നിക്കുന്ന നടപ്പാതയുടെ അറ്റത്തുള്ള ഗ്രീന്‍ റൂമിലെത്തിയിരുന്നു .അവിടെ ചിത്രാ അക്കയും സമീനാ ദിദിയും മേക്കപ്പു ചെയ്യുന്നു. കൂട്ടത്തില്‍ ഏറ്റവും പ്രായം ചെന്നവരാണവര്‍.മോണിക്കയും സില്‍വിയയും ഇപ്പൊള്‍ സ്റ്റേജിലെത്തിയിരിക്കും.
“രൂപാ... ആജ് ബി സാഠി ....
തും സൊതി നഹി ഹെ ക്യാ..
തേരി ആംഖോം കെ നീച്ചെ കാലാ രംഗ് ഓര്‍ ബട്താ ദികായാ..ഉദര്‍ മേക്കപ്പ് ഓര്‍ ടാലൊ ബേഠി... “

സമീനാ ദീദിയുടെ വാക്കുകള്‍ക്കു മറുപടിനല്‍കാതെ ഗ്രീന്‍ റൂമില്‍നിന്നും സ്റ്റേജിലെക്കു നടന്നു .അവിടെ ഡാന്‍സ് തുടങ്ങിയിരിക്കുന്നു .സ്റ്റേജിന്റെ ഏറ്റവും പുറകിലായി ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ എല്ലാവരും നിരന്നിരുന്നിരിക്കുന്നു.താനൊഴികെ മറ്റുള്ളവരെല്ലാം പല വര്‍ണ്ണങ്ങളിലുള്ള ചോളിയിലാണ് . ചിലര്‍ ദുപ്പട്ട അണിഞ്ഞിരുന്നില്ല.

യേ.... മേരാ ദില്‍ പ്യാര്‍ കാ ദീവാ‍നാ ............ ‘എന്ന ഗാനത്തിനനുസരിച്ചു നിര്‍ത്തംഅവതരിപ്പിച്ചുകൊണ്ടിരുന്നത് പുതിയ കുട്ടിയാണെന്നു തോനുന്നു.മഞ്ഞ സ്ലീവ് ലെസ്സ് ചോളിയാണു വേഷം . ഗുജറാത്തിയാണെന്നു കണ്ടാലറിയാം നല്ല ഗോതംബിന്റെ നിറമുണ്ടവള്‍ക്ക് ഫാനിന്റെ കാറ്റിലിളകിയാടുന്ന നീളന്‍ മുടിയും അലക്ഷ്യമായ് അണിഞ്ഞിരിക്കുന്ന ദുപ്പട്ടയും കൂടുതല്‍ സുന്ദരിയാക്കുന്നു ‍.കാണികളെ അവള്‍ കൈയിലെടുത്തുകഴിഞ്ഞു.
കരിഷ്മാ.. കരിഷ്മാ ... എന്നു ചിലര്‍ വിളിച്ചു പറയുന്നുണ്ട് .

അരണ്ടവെളിച്ചമുള്ള ആ ഹാളിലെ ടേബിളുകള്‍ക്കു ചുറ്റും ആളുകള്‍ നിറഞ്ഞിരിക്കുന്നു.പകല്‍ മാന്യന്മാരായ മധ്യവയസ്കരാണധികവും .പച്ച സാരിയുടുത്തു മലയാളികളായ രാധയും, ബിന്ദുവും ഓരോ ടേബിളിനടുത്തു ചെന്നു ഒഴിഞ്ഞഗ്ലാസുകളിലേക്കു മദ്യം നിറച്ചുകൊണ്ടിരിക്കുന്നു.
അടുത്ത ഗാനത്തിനും അവളുടെ പേരു തന്നെ നിര്‍ദ്ദേശിച്ചപ്പോള്‍ അനൌണ്‍സ് ചെയ്യുന്ന പ്രിന്‍സിനെ ദയനീയമാക്കി നോക്കി . ഉടനെ അവന്‍ രൂപയും കരിഷ്മയുംകൂടി അടുത്തഡാന്‍സെന്നു അനൌണ്‍സ് ചെയ്തെങ്കിലും ,സാരി ഉടുത്തു കളിക്കുന്ന തന്നെ പതിവുകാര്‍പോലും തിരിഞ്ഞു നോക്കുന്നില്ല. കരിഷ്മയുടെ നേര്‍ക്കു ആളുകള്‍ പോയിന്റ്കാര്‍ഡുകള്‍ എറിയുകയാണ് അതില്‍ 50 ധിര്‍ഹംസ് മുതല്‍ 500 വരെ ഉണ്ടാകും .അതില്‍ നിന്നു നല്ലൊരു പങ്കു ഡാന്‍സറിനും കിട്ടും.
വ്യാഴാഴ്ച്ചകളില്‍ കൂടുതല്‍ കിട്ടാറുണ്ട് . മുന്നയുടെ ഓപ്പറേഷനും, തന്റെ യാത്രക്കുംകൂടി ഇനിയും കുറച്ചു കൂടി കാശു വേണമായിരുന്നു.ഈ വ്യാഴാഴ്ച്ച യാണു തന്റെ ഏക പ്രതീക്ഷ ഇതു നഷ്ടപ്പെട്ടാല്‍ !

‍ അടുത്ത ഡാന്‍സിനും അവളെ തന്നെവിളിച്ചപ്പോള്‍ പിടിച്ചു നില്‍ക്കാനാകാതെ സ്റ്റേജില്‍നിന്നിറങ്ങി ഗ്രീന്‍ റൂമിലേക്ക് കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു .ആശ്വസിപ്പിക്കാനായി പിറകില്‍ വന്ന സമീനാ ദീദി യുടെ കണ്ണുകളും നിറഞ്ഞിരുന്നു.

“ അരെ പഗ് ലി കിതനി ബാര്‍ കഹാ ധാ നാ..
യേ സാഠി ച്ചോട്കര്‍ . ഇസ് സ്കര്‍ട്ട് പഹന്‍ലൊ..

ദീദിയുടെ കൈയില്‍ പിങ്ക് നിറത്തിലുള്ള ഒരു കൊച്ചു ഉടുപ്പ് ,നിറയെമുത്തുവച്ച കഷ്ടിച്ച് മുട്ടുവരെ ഇറക്കമുള്ള അതിനു സ്ലീവ് ലെസ്സ് കൈ ആ‍ണ് .

‘‘ ജല്‍ദി ബേഠി.. “
സമയം 11 മണിയായിരിക്കുന്നു ഇനിയും 2 മണിക്കൂര്‍ കൂടിയെ ആളുകളുണ്ടാവൂ . ഒരു കുഞ്ഞു തേങ്ങല്‍ വീണ്ടുംകാതിലെക്കു വന്നലച്ചു .

“മമ്മി ..... ജല്‍ദി ആജാ... മമ്മി ..
മുജെ ബഹുത്ത് ദര്‍ദ് ഹൊ രഹാ ..മമ്മി ... “

“രൊ.. മത് ബേഠേ .. ... മേം ജല്‍ദി തെരെ പാസ്സ് ആ‍ഊം ഗി..... മേരെ നന്നാ.. മേരി ലാലി രോ മത്..“

മനസ്സ് കൊണ്ട് കിരണിനോട് മാപ്പുചോദിച്ചു കൊണ്ട് ,ആ ഉടുപ്പണിഞ്ഞ് സ്റ്റേജിലേക്കു കയറി.

ബാബുജീ ...സരാ ധീരെ ചലൊ...
പണ്ടു കുട്ടിയായിരുന്നപ്പോള്‍ പുതിയ ഉടുപ്പണിഞ്ഞു കണ്ണാടിയില്‍ നോക്കി കളിച്ചിരുന്നപോലെ , ഒരു കൊച്ചു ശലഭത്തെ പോലെ സ്വയം മറന്ന് അവള്‍ ആടി. കാണികള്‍ രൂപാ... രൂപാ... എന്നു് വിളിച്ചു കൊണ്ട് അവളുടെ മുകളിലേക്കു കാര്‍ഡുകള്‍ വാരിവിതറാന്‍ തുടങ്ങി...
അടുത്ത ഡാന്‍സും അവളുടെതു തന്നെ .

ദര്‍വാസ്സാ... ബന്ദ് കര്‍ പ്യാര്‍ കര്‍ ലൂം...


Monday, May 7, 2007

ഒരു വേനല്‍ മഴയില്‍


ഒരു ഏപ്രില്‍ മാസത്തിലെ അവസാനത്തെ ശനിയാഴ്ച്ച ഒരു നാല് മണിയായിക്കാണും പുറത്ത് മീനച്ചൂടിന്റെ അതി കാടിന്യവും ഉള്ളില്‍ ഡിഗ്രി ആദ്യ വര്‍ഷത്തെ പരീക്ഷയുടെ ചൂടും പേറി ഫിസിക്സ് റ്റൂഷനും കഴിഞ്ഞു മടങ്ങി വരുകയായിരുന്നു . ഗേറ്റിലെത്തിയപ്പോള്‍ തന്നെ കണ്ടു
വീടിന്റെ വടക്കുഭാഗത്തുള്ള മൂവാണ്ടന്‍ മാവിന്റെ ചുവട്ടിലിരുന്ന് മാധവനാശാരി love birds ന് കൂടുണ്ടാക്കുകയാണ്. നിറയെ ശാഖകളോടുകൂടിയ അതിന്റെ ചുവട്ടില്‍ നല്ല തണലുണ്ട് .വീടിനോടു ചേര്‍ന്നു നില്‍ക്കുന്ന അതില്‍‍ നിറയെ മൂപ്പെത്തിയ മാങ്ങകള്‍ ആണ് . അക്കൊല്ലം മാങ്ങ കരാര്‍ കൊടുത്തിരുന്ന കാദര്‍ക്ക മാര്‍ക്കറ്റ് വില കുറവായതുകൊണ്ട് പറിച്ചു കൊണ്ടുപോയിരുന്നില്ല. അണ്ണാനും കാക്കകളും കഴിച്ച മാങ്ങകളുടെ ബാക്കി ഓരോ ചെറിയ കാറ്റിലും ഇടക്കിടെ വീണു കൊണ്ടിരിക്കുന്നു .

കൂടിന്റെ പണി തീര്‍ത്തിട്ടെ ഭക്ഷണം കഴിക്കൂ എന്നുവിചാരിച്ചിട്ടാവാം
ഉമ്മറത്ത് വിളംബി വച്ച ചോറ് ആറി തണുത്തുതുടങ്ങീട്ടും കഴിക്കാതെ പണിയില്‍ മുഴുകിയിരിക്കുകയാണ് മാധവന്‍ ചേട്ടന്‍ . പ്രായമായിരിക്കുന്നു .പണിയുണ്ടോന്ന്ചോദിച്ച് ‍ രാവിലെ വന്നതാണ് . ഒരു കാല‍ത്ത് മാധവനാശാരിയെ പണിക്ക് കിട്ടാന്‍ ആളുകള്‍ ക്യൂ നില്‍ക്കണമായിരുന്നു.‍ നല്ല പണിക്കാരനുമാണ് . എന്തോ പെട്ടെന്ന് അയാളുടെ ഭാര്യ ശാന്ത ചേച്ചിയുടെ മുഖം ഓര്‍മ്മ വന്നു. ഞാനന്ന് ‍അന്‍ജ്ജില്‍ പഠിക്കുകയാണ് . പുതിയതായി നീട്ടിയെടുത്ത വീടിന്റെ ഉമ്മറത്തിനു മരപ്പണിക്കു വന്നതും മാധവാനാശാരിയായിരുന്നു. ഉച്ചക്കു മാധവേട്ടനു കഴിക്കാനുള്ള ഭക്ഷണവുമായിവരുന്ന ശാന്ത ചേച്ചിക്ക് , പെണ്‍കുട്ടികളില്ലാത്തതുകൊണ്ട് ഞങ്ങളെ വലിയ ഇഷ്ടവുമായിരുന്നു.ഒരു കടലാസു പൊതിയില്‍ പാരിസ് മിട്ടായിയും പല വര്‍ണ്ണത്തിലുള്ള കപ്പലണ്ടി മിട്ടായിയും ഞങ്ങള്‍ക്കു അവര്‍ കരുതീട്ടുണ്ടാവും . ഉമ്മയോട് വര്‍ത്തമാനം പറയുന്നതിനിടയില്‍ അവര്‍ ഇടക്കിടെ ജാക്കറ്റിന്റെ മുകളില്‍ അണിഞ്ഞതോര്‍ത്തെടുത്ത് കണ്ണു തുടക്കുന്നുണ്ടാവും . അന്തിക്കള്ളു തലക്കു പിടിച്ചു തലെന്നാള് മാധവന്‍ ചേട്ടന്‍ നല്‍കിയ സമ്മാനങ്ങള്‍ വെളുത്ത അവരുടെ മുഖത്തും പുറത്തും നീലച്ചു കിടന്നിരുന്നു.തിരിച്ചുപോകാന്‍ നേരത്ത് താത്ത (ചേച്ചി) യുടെ നീണ്ടകോലന്‍ മുടി നാലിഴ പിന്നി കുഞ്ചലവും തൂക്കി ഭംഗിയില്‍ കെട്ടികൊടുക്കും. മുടി കുറവായ എനിക്കവര്‍ ചുവന്ന റിബ്ബണ്‍ കൊണ്ട് റാ പോലെ കെട്ടിതരുമായിരുന്നു.വേദനയില്‍ പൊതിഞ്ഞ ഒരു ചിരി സമ്മാനിച്ച് ഗേറ്റ് കടന്നു അവര്‍ മറയുന്നകാഴ്ച്ച ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു . പാവം , എന്നും മാധവന്‍ ചേട്ടന്റെ പ്രഹരമേറ്റ് , അതിന്റെ ആരോഗ്യം നശിച്ചു കഴിഞ്ഞ വര്‍ഷം മരിച്ചൂന്ന് അയാള്‍ പറഞ്ഞപ്പോഴാണ് അറിയുന്നത് .ഇപ്പോള്‍ അയാള്‍ക്കുള്ളില്‍ കുറ്റബോധം ഉണ്ട് . ‍ മക്കളും മരുമക്കളും ശരിക്ക് കഷ്ടപ്പെടുത്തുന്നുമുണ്ട്. ഇയാളിത് അര്‍ഹിക്കുന്നതായിരുന്നതു കൊണ്ട് കേട്ടപ്പോള്‍ അയാളോടൊരു സഹതാപവുംതോന്നിയില്ല.


ഇക്കയുടെ ഹോബിയിലൊന്നാണ് love birds നെ വളര്‍ത്തല്‍ .നല്ലൊരു കൂടുണ്ടാക്കാന്‍ ഏല്‍പ്പിച്ച് ഇക്ക രാവിലെ കൂട്ടുകാരെ കാണാന്‍ പോയി. രണ്ടുദിവസത്തെ അവധിക്കുവന്നതാണ് ഡി. ഫാം പഠനം കഴിഞ്ഞു കൊയംബത്തൂരില്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുകയാണ് ഇക്കയും താത്തയും.‍ രണ്ടുപേരും ഒരുമിച്ചാണ് പഠിച്ചത് . അന്ന് താത്ത ഹോസ്റ്റലീന്ന് വന്നിരുന്നില്ല. അനിയത്തി അന്ന് ചിന്മയ സ്കൂളില്‍ ഒംബതാം ക്ലാസില്‍ പഠിക്കുന്നു. ശനിയാഴ്ച്ചയും അവള്‍ക്കു ക്ലാസ്സുണ്ട്. അത്താണി മെഡിക്കല്‍ കോളേജില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്തിരുന്ന വാപ്പയും വരുന്നതു സന്ധ്യ കഴിഞ്ഞാണ്. അന്നു വീ‍ട്ടില്‍ ഞാനും ഉമ്മയും മാത്രമാണുണ്ടാര്‍ന്നത് .


പെട്ടെന്നാണ് വെയില്‍ മങ്ങിയത് , പുറത്തുവന്നു നോക്കിയപ്പോള്‍ ആകാശത്ത് ഇരുള്‍ മൂടിയ കുഞ്ഞു മേഘങ്ങള്‍ പടിഞ്ഞാറു നിന്നും കൂട്ടംകൂട്ടമായി കിഴക്കുഭാഗത്തേക്കു ഒഴുകികൊണ്ടിരിക്കുകയാണ്. ഒപ്പം വന്ന കുസ്രിതികാറ്റില്‍ ഇളകിയാടുന്ന മരച്ചില്ലകള്‍ മെല്ലെ ഉരസിയുണ്ടാക്കുന്ന മര്‍മ്മരവും കേള്‍ക്കുന്നുണ്ട് . അസമയത്ത് പ്രതീക്ഷിക്കാതെ ഇരുട്ടുപടര്‍ന്നതുകൊണ്ടാവാം ഇര തേടിപ്പോയിരുന്ന പക്ഷികളും കൂട്ടമായി മടങ്ങുന്നു. ഇടക്കൊരു പക്ഷി തിരിച്ചു പറന്നു .... തന്റെ കൂട്ടുകാരിയെ അന്വേഷിച്ചാവും . പിറകില്‍ വരുന്നകൂട്ടത്തില്‍ പിന്നിട് അവരുണ്ടായിരിന്നിരിക്കാം . അപ്പോഴേക്കും കുഞ്ഞു മേഘങ്ങള്‍ വലുതായി കറുത്ത മലപോലെയായി ക്കഴിഞ്ഞിരുന്നു . കാറ്റിനെ കൂട്ടുപിടിച്ചു ഒരു ഇരംബലോടെ ചാറ്റല്‍ മഴ വരണ്ടുണങ്ങിയിരുന്ന ഭൂമിയിലേക്കുപതുക്കെ പതിക്കാന്‍ തുടങ്ങി . പുതുജീവന്‍ കിട്ടിയ സന്തോഷത്തില്‍ പുല്‍ക്കൊടികള്‍ പതുക്കെ മിഴിതുറന്നു.


മഴവരുംബോള്‍ അന്നും പതിവുപോലെ ഞാന്‍ തട്ടിന്‍പുറത്തെ എന്റെ മുറിയിലെ പാതിജീര്‍ണ്ണിച്ച ജനലഴിയില്‍ മുഖം ചേര്‍ത്തുവച്ച് .... മേല്‍ക്കൂരയിലെ ഓട്ടിന്‍പുറത്തുനിന്നും ഉമ്മറത്തെ ആസ്ബറ്റോസ് ഷീറ്റിലേക്കുവീഴുന്ന മഴച്ചാലുകളേനൊക്കിയിരിന്നു....

പുതുമഴ നനഞ്ഞ മണ്ണിന്റെ മണം പിന്നെയും പിന്നെയും ആസ്വദിച്ച് ..

ഊത്താലകൊണ്ട് കൊണ്ട് തണുത്ത ജനലഴിയിലൂടെ അരിച്ചിറങ്ങുന്ന മഴയുടെ സ്നിഗ്തത കവിളിലേക്കു പ്രവഹിക്കുംബോള്‍ മനസ്സും തണുക്കുന്നുണ്ടായിരുന്നു....

പെട്ടെന്ന് മേഘങ്ങള്‍ക്കിടയില്‍ ശാഖകളോടുകൂടിയ ഒരു വേര് പ്രത്യക്ഷപ്പെട്ടു .കൂടെ ഭയാനകമായ ഒരു ശബ്ദവും .പിന്നെ കേട്ടത് ഓട്ടിന്‍പുറത്തേക്കു മറ്റൊരു മഴയായ് പെയ്യുന്ന‍ മാങ്ങകളുടെ ഠപ് ഠപ് ശബ്ദമാണ്. ഒരു തലനാരിഴയുടെ വ്യത്യാസത്തിലാണ് മേല്‍ക്കൂരക്കുമുകളില്‍ പതിക്കുമായിരുന്ന‍ മാവിന്റെ ശാഖ തെന്നിനീങ്ങിയത്. ഇല്ലായിരുന്നുവെങ്കില്‍ മണ്‍ച്ചുമര്‍കൊണ്ടുണ്ടാക്കിയിരുന്ന പഴയപത്തായപ്പുരയുടെ തട്ടിന്‍പുറവും ഞാനും ആ മഴക്കൊപ്പം

അന്നു ...ഒരോര്‍മ്മയായെനെ.


ഇന്നു ഞാന്‍ പിച്ചവച്ചു നടന്ന ആ പഴയപത്തായപ്പുരയും . അസ്തമയസൂര്യന്റെ ചുവപ്പും, വെളുപ്പാര്‍ന്ന നിലാവുകളും ,ഒരു പാടു മഴക്കാഴ്ച്ചകളും സമ്മാനിച്ച എന്റെ ജനാലയും .മധുരമുള്ള മാംബഴക്കാലത്തിന്റെ ഓര്‍മയായ മൂവാണ്ടന്‍ മാവും എനിക്കു മായാത്ത ഓര്‍മ്മകള്‍‍ മാത്രം .

പകരം പണികഴിപ്പിച്ച ഇരുനില

കോണ്‍ക്രീറ്റുമാളികയിലെ ഇരുംബിന്റെ ജനാലക്കു തരാനാകുമൊ ? ......

ആ ‍പഴയ പാതി ജീര്‍ണ്ണിച്ച ‍മര ജനാലയുടെ അതെ സ്നിഗ്തത....